Tuesday, May 21, 2024
NewsSportsworld

ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബ്രസീല്‍

ദോഹ: ലോകകപ്പില്‍ ദക്ഷിണ കൊറിയക്കാരെ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയമാണ് ക്വാര്‍ട്ടറില്‍ ബ്രസീല്‍ നേടിയത്. പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെയാണ് സാംബ സംഗീതത്തിന്റെ ദ്രുതവേഗം ചൊല്ലി പഠിപ്പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ എത്തിയത്.                                                                                            ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, പക്വേറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍.                                                ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേത് പോലെ ക്വാര്‍ട്ടര്‍ മത്സരത്തിന് തുടക്കമായത്. ഹൈ പ്രസിംഗിന് പോകാതെ, പ്രതിരോധത്തില്‍ വിള്ളലുകള്‍ വരാതെ മുന്‍കരുതല്‍ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാല്‍, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിര്‍ത്താന്‍ അതൊന്നും പോരായെന്ന് കൊറിയന്‍ സംഘത്തിന് അധികം വൈകാതെ മനസിലായി.                                                                                                                                                                   ഏഴാം മിനിറ്റില്‍ തന്നെ കാനറികള്‍ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്‌സിന്റെ വലതുഭാഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാഗത്തെ കൂട്ടിയിടികള്‍ക്കൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്. ആവശ്യത്തിന് സമയം ലഭിച്ച റയല്‍ മാഡ്രിഡ് താരം അതി സുന്ദരമായി ലക്ഷ്യം ഭേദിച്ചു.