Thursday, May 9, 2024
keralaNews

നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.

നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ച. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദ്ദേശം നല്‍കി. പൊലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് എംഎസ്എം കോളേജ്. കലിംഗ സര്‍ട്ടിഫിക്കറ്റ് ആദ്യം ഹാജരാക്കിയത് സര്‍വ്വകലാശാലയിലാണ്. നിഖില്‍ തോമസ് ഇപ്പോള്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന്‌റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന്‌റെ ജുനിയര്‍ വിദ്യാര്‍ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാര്‍ട്ടിക്ക് പരാതി നല്കിയത്. സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്‌ട്രേഷന് ക്യാന്‍സല്‍ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ല്‍ നിഖില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധിച്ച് സ്ഥിരീകരിച്ചതായി എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ വാദങ്ങളെയും ഇല്ലാതാക്കി കൊണ്ടാണ് ഇന്ന് കലിംഗ സര്‍വ്വകലാശാല നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാലയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാര്‍ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി വ്യക്തമാക്കി. മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു.