Tuesday, April 30, 2024
keralaNews

പത്തനംതിട്ടയില്‍ സഹോദരന്റെ കൊലപാതകത്തില്‍ ജ്യേഷ്ഠന്‍ അറസ്റ്റില്‍.

പത്തനംതിട്ടയില്‍ സഹോദരന്റെ കൊലപാതകത്തില്‍ ജ്യേഷ്ഠന്‍ അറസ്റ്റില്‍. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം ചരിവുകാല പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍ സി.എബി (28) ആണ് അറസ്റ്റിലായത്. ജസ്റ്റിന്റെ സഹോദരന്‍ ജെറിന്‍ (23) കഴിഞ്ഞ 5ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കഴിഞ്ഞ മാസം 25ന് ആണ് കേസിനാസ്പദമായ സംഭവം. സഹോദരങ്ങള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ജെറിന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാന്‍ താല്‍പര്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സഹോദരങ്ങള്‍ വാക്കുതര്‍ക്കമുണ്ടാകുകയും ജസ്റ്റിന്‍ വിറക് ഉപയോഗിച്ച് ജെറിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.ബോധരഹിതനായ ജെറിനെ കുളിപ്പിച്ച് കിടത്തി. തണ്ണിത്തോട് ബസ് സ്റ്റാന്‍ഡില്‍ കട നടത്തുന്ന മാതാപിതാക്കള്‍ വൈകിട്ട് എത്തിയപ്പോള്‍ ജെറിന് അപസ്മാരം വന്നതാകാമെന്നു കരുതി ആശുപത്രിയില്‍ കൊണ്ടുപോയി.കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജെറിന്റെ തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണു മരണമെന്നു കണ്ടതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. ജെറിന്റെ തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളില്‍നിന്നു പൊലീസ് കണ്ടെടുത്തു.കൊലപാതകത്തിന് അറസ്റ്റിലായ ജസ്റ്റിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ടി.ബിനുകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ബിബിന്‍ പ്രകാശ്, എഎസ്ഐമാരായ ജോയി, അഭിലാഷ്, ദിലീപ് ഖാന്‍, സിപിഒമാരായ അരുണ്‍, സന്തോഷ്, സുമേഷ്, ഡബ്ല്യുസിപിഒ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.