Saturday, May 4, 2024
keralaNews

നെടുമങ്ങാട് 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായി.

തിരുവനന്തപുരം: നെടുമങ്ങാട് 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തായ 16 വയസുകാരനും മറ്റ് രണ്ട് പേരും ആണ് അറസ്റ്റിലായത്. ഇതിലൊരാള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇയാളുടെ പീഡനത്തിനിരയായത്.

വ്യാഴാഴ്ചയാണ് പീഡനം നടന്നത്. നെടുമങ്ങാട്ടെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും (36) വാനില്‍ കയറ്റി ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സന്തോഷിന്റെ വീടാണിത്. സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വാനില്‍ കയറ്റിക്കൊണ്ടുപോയത്. 16 കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തെന്നാണ് സന്തോഷിനെതിരായ കേസ്. രണ്ടുപേരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം സന്തോഷ് മടങ്ങുകയായിരുന്നു. പീഡനത്തിനും ശേഷം മടങ്ങിയെത്തിയ സന്തോഷ് ഇരുവരെയും വാനില്‍ കയറ്റുകയും അടുത്തുള്ള ജംഗ്ഷനില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

പെണ്‍കുട്ടി സ്‌കൂളിലെത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതരാണ് വീട്ടിലറിയിച്ചത്. വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് 16കാരനും സന്തോഷും അറസ്റ്റിലായത്. വനിതാ പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് മുമ്പുണ്ടായ പീഡന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവായ 50 വയസുകാരനില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റ് രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി തുടര്‍നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.