Thursday, May 2, 2024
indiaNewspolitics

നികുതി വിഹിതം 224 ശതമാനം; കണക്ക് നിരത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്ക് പാര്‍ലമെന്റില്‍ വിവരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ള വിഹിതം ലഭിക്കുന്നില്ലെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ക്കായിരുന്നു ധനമന്ത്രിയുടെ മറുപടി. കേരളത്തിന് നല്‍കിയ വിഹിതത്തിന്റെ കണക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രി കേരള സര്‍ക്കാരിനെ വിമര്‍ശിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികമായി ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ അവതരിപ്പിച്ചു കൊണ്ട് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ കണക്കുകള്‍ നിരത്തിയ ധനമന്ത്രി, ഫണ്ട് കേരളത്തിന് ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കേരളം വ്യക്തമാക്കണമെന്നും കണക്കുകളെല്ലാം സുതാര്യമാണെന്നും പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് 1,43,117 കോടി രൂപയാണ് ഗ്രാന്‍ഡായി നല്‍കിയത്. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണക്കാലത്ത് 25,629 കോടി രൂപ മാത്രമായിരുന്നു നല്‍കിയിരുന്നത്. ഇതില്‍ നിന്നും വലിയ വര്‍ദ്ധനവാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് പറ്റിച്ച് ഡല്‍ഹിയില്‍ സമരം ചെയ്യുകയാണ്. വെറുതെ കെട്ടിച്ചമച്ചതല്ല കണക്കുകള്‍, ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന ചെലവിനുള്ള പ്രത്യേക ധനസഹായമായി 82 കോടിയാണ് നല്‍കിയത്. 2021-2022ല്‍ 239 കോടിയും 2022-2023ല്‍ 1,903 കോടിയും അധിക കടമെടുപ്പ് തുകയായി 18,087 കോടി രൂപയും എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചു.യുപിഎ സര്‍ക്കാരിന്റെ കാലത്തെ മോശം സാമ്പത്തിക അവസ്ഥയെ തുറന്നു കാണിക്കുന്ന ധവളപത്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ടാണ് നിര്‍മലാ സീതാരാമന്‍ ഇത് പറഞ്ഞത്. യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ പത്തു വര്‍ഷങ്ങള്‍ താരതമ്യം ചെയ്യുന്ന 56 പേജുള്ള ധവളപത്രമാണ് സഭയില്‍ അവതരിപ്പിച്ചത്.