Thursday, May 16, 2024
keralaNewsObituary

മനുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കാളിക്ക് പങ്കെടുക്കാം: ബന്ധുക്കള്‍

കൊച്ചി: ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തു. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹമാണ് നിയമപോരാട്ടത്തിനൊടുവില്‍ ഏറ്റെടുത്ത് ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടു പോയത്. പങ്കാളി ജെബിന്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മനുവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.

ഞായറാഴ്ച കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മനു പിറ്റേന്നാണ് മരിച്ചത്. ഫെബ്രുവരി മൂന്നാം തീയതി പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശിയായ മനു ഫ്‌ലാറ്റില്‍ നിന്നും വീണ് അപകടമുണ്ടായത്. ഫോണ്‍ ചെയ്യാനായി ടെറസിലേക്കു പോയ യുവാവ് തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആദ്യം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു.
ആദ്യം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല.

ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ നിന്നും പങ്കാളിയായ മനുവിന്റെ മൃതേദേഹം ഏറ്റുവാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മുണ്ടക്കയം സ്വദേശിയായ ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചത് . മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. ആശുപത്രിയില്‍ വെച്ച് അന്തിമോപചാരം അര്‍പിക്കാന്‍ ജെബിനെ കോടതി അനുവദിച്ചു.

മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കാനും അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. മനുവിന്റെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ജെബിന് മറ്റൊരു വാഹനത്തില്‍ കണ്ണൂരിലേക്ക് മൃതദേഹത്തെ അനുഗമിക്കാമെന്നും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വീട്ടുകാര്‍ നിലപാടെടുത്തു.

തുടര്‍ന്ന് ജെബിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. മനുവിന്റെ ചികിത്സാച്ചെലവായി ഒരു ലക്ഷം രൂപ കെട്ടിവെക്കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കി. ജെബിന് അന്തിമോപചാരം അര്‍പിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്