Tuesday, May 7, 2024
keralaNews

തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും :എംബി രാജേഷ്.

സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ്. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സീന്‍ ഉണ്ട്.
തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പരമാവധി കാര്യങ്ങള്‍ പരിധിക്കുള്ളില്‍ നിന്ന് ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.നിലവില്‍ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 25 കേന്ദ്രങ്ങള്‍ കൂടി ഉടന്‍ പ്രവത്തനസജ്ജമാക്കും. മൊബൈല്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്‌നേഹികളുടെ യോഗം വിളിച്ചു ചേര്‍ക്കും. എന്നാല്‍ നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും.അക്രമകാരിയായ നായ്ക്കളെ കൊല്ലണം എന്നാവശ്യവും കോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.