Friday, May 3, 2024
HealthkeralaNews

തിരുവനന്തപുരത്തെ ഫാര്‍മസി കോളേജില്‍ കൊവിഡ് ക്ലസ്റ്റര്‍

തിരുവനന്തപുരം: ഫാര്‍മസി കോളേജില്‍ കൊവിഡ് ക്ലസ്റ്റര്‍. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജില്‍. ഇത് വരെ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീഷണി ശക്തമാക്കി പത്തനംതിട്ടയില്‍ ആദ്യ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപരും ഫാര്‍മസി കോളേജില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിലാണ് ക്ലസ്റ്റര്‍. സമ്പര്‍ക്ക വ്യാപനവും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുവരിലെ രോഗബാധയും കൂടുകയാണ്. ഇന്ന് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നെത്തിയവരില്‍ നിന്ന് സമൂഹത്തിലും ഒമിക്രോണ്‍ വ്യാപനം ഉണ്ടായി എന്നതിന്റെ വ്യക്തമായ സൂചനയാണ് സ്വകാര്യ നഴ്‌സിങ് കോളേജിലെ ക്ലസ്റ്റര്‍. വിദേശത്ത് നിന്നുള്ള ആളുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നാണ് വ്യാപനം എന്നാണ് നിഗമനം. ഇതോടെ ഈ ക്ലസ്റ്റര്‍ അടച്ച് ജനിതക പരിശോധന, ഐസൊലേഷന്‍, സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ എന്നിവയിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ് പത്തനംതിട്ടയില്‍ ഇന്ന് മാത്രം 13 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം ഉയരാനാണ് സാധ്യത.  ഇന്നത്തെ ആകെ 76 കേസുകളില്‍ 15 തൃശൂരിലും, ബാക്കി ഇടുക്കിയും പാലക്കാടും ഒഴികെ എല്ലാ ജില്ലകളിലുമാണ്. തമിഴ്നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ കുതിപ്പ് ഉണ്ടാവുന്നതിന് പുറകില്‍ ഒമൈക്രോണ്‍ ആണെന്ന് വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുതിപ്പ് ഡെല്‍റ്റ വകഭേദം വഴിയാണെന്നാണ് ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിലപാട്. കഴിഞ്ഞായഴ്ചയെ അപേക്ഷിച്ച് കൊവിഡ് വ്യാപനത്തില്‍ നൂറ് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈയാഴ്ച ഉണ്ടായത്.