Friday, May 10, 2024
indiaNewspolitics

ജമ്മു കശ്മീരില്‍ ഗുലാം നബി ആസാദ് ഇന്ന് പൊതുസമ്മേളനം നടത്തും

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഗുലാം നബി ആസാദ് ഇന്ന് കശ്മീരില്‍ നടത്തുന്ന പൊതുസമ്മേളനത്തില്‍ എന്തെല്ലാം തുറന്ന് പറയും. കോണ്‍ഗ്രസ് വിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ജമ്മുകശ്മീരില്‍ എത്തിയ ഗുലാം നബി ആസാദ് വിവിധ യോഗങ്ങളില്‍ പങ്കെടുക്കുകയും നേതാക്കളുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവും അദ്ദേഹം ഉടന്‍ നടത്തുമെന്നാണ് സൂചന. ജമ്മുവില്‍ ഗുലാം നബി എന്തെല്ലാം തുറന്ന് പറയുമെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇതിനടക്കം മറുപടി ഗുലാം നബി റാലിയില്‍ നല്‍കാനുള്ള സാധ്യത തള്ളി കളയാനാകില്ല. രാജിക്കത്തില്‍ ഗുരുതരമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്.

കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദുമായി കോണ്‍ഗ്രസിലെ വിമതരായ ജി 23 നേതാക്കള്‍ ചര്‍ച്ച നടത്തിയത് ദില്ലയിലെ ശ്രദ്ധേയ രാഷ്ട്രീയ നീക്കമായി. ആനന്ദ് ശര്‍മ, പൃഥ്വിരാജ് ചവാന്‍, ഭൂപീന്ദര്‍ ഹൂഡ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടി വിടാനുള്ള തീരുമാനം ഒറ്റ ദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. പ്രശ്‌നപരിഹാരത്തിന് ഏറെ നാള്‍ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു.