Saturday, April 27, 2024
indiaNewspolitics

ചന്ദ്രബാബു നായിഡുവിനെ കോടതിയില്‍ ഹാജരാക്കും

ഹൈദരബാദ് : 371 കോടിയുടെ അഴിമതിക്കേസില്‍ ഇന്നലെ അറസ്റ്റിലായ തെലുഗ് ദേശം പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു.11 മണിക്കൂറോളം നായിഡുവിനെ സിഐഡി വിഭാഗം ചോദ്യം ചെയ്തു.                                                                                                                      നായിഡുവിന് 10 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി നല്‍കിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നായിഡുവിന്റെ പിഎ പെന്‍ദ്യല ശ്രീനിവാസും ഷെല്‍ കമ്പനി പ്രതിനിധികള്‍ എന്ന് സംശയിക്കപ്പെടുന്നവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ തേടി ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഫയല്‍ കുറിപ്പിനെക്കുറിച്ചും ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും, ഇല്ല, അറിയില്ല, ഓര്‍മയില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടികള്‍. നായിഡുവിനെ അല്‍പ്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.                                                                   വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചിരിക്കുന്നത്. അല്പസമയത്തിനകം നായിഡുവിനെ കോടതിയില്‍ ഹാജരാക്കും. വിജയവാഡ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് 3 കോടതിക്ക് മുന്‍പാകെയാണ് ഹാജരാക്കുക. നായിഡുവിന് വേണ്ടി ഹൗസ് പെറ്റിഷനുമായി കോടതിയില്‍ ഹാജരാക്കാന്‍ വൈകുന്നതിന് എതിരെ അഭിഭാഷകര്‍ മജിസ്‌ട്രെറ്റിന്റെ വസതിയില്‍ എത്തിയെങ്കിലും പൊലീസ് അകത്തേക്ക് കടത്തി വിട്ടിരുന്നില്ല.                                        പ്രമുഖ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്രയാണ് കോടതിയില്‍ ഇപ്പോള്‍ നായിഡുവിന് വേണ്ടി ഹാജരാകുക. ഇതിനായി ലുത്രയെ ഇന്നലെ വൈകിട്ട് തന്നെ ദില്ലിയില്‍ നിന്ന് വിളിച്ചു വരുത്തിയിരുന്നു. ഇന്നലെയാണ് ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസില്‍ ആന്ധ്രാ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്.                                                    സ്‌കില്‍ ഡെവലെപ്‌മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഒരു അഴിമതിക്കേസിലാണ് നായിഡുവിനെ ആന്ധ്രാ പോലീസിന്റെ സിഐഡി സംഘം അറസ്റ്റ് ചെയ്തത്. 2021-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല എന്ന് കാട്ടിയാണ് സിഐഡി സംഘം നായിഡുവിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത്.                                                                                                                   ആന്ധ്രയിലെ നന്ത്യാലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടയില്‍ വിശ്രമിക്കവേയായിരുന്നു ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്. 2014ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കേ, 3360 കോടി രൂപ വകയിരുത്തി തുടങ്ങിയ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയ്ക്ക് വേണ്ടി 371 കോടി രൂപ കൃത്യം പഠനമോ ടെണ്ടറോ ഇല്ലാതെ സീമന്‍സ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്ക് മറിച്ചു നല്‍കിയെന്നതാണ് കേസ്.                                                                                                                            ആരോപണവിധേയരായ കമ്പനി ഈ പണം പദ്ധതി നടത്തിപ്പിന് ഉപയോഗിക്കാതെ, വിദേശത്തെ ഷെല്‍ കമ്പനികളിലേക്ക് മറിച്ച് കടത്തിയതിലും അന്വേഷണം നടക്കുകയാണ്. ചീഫ് സെക്രട്ടറി അടക്കം ഈ കരാറില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്നും സിഐഡി അടുത്തിടെ കണ്ടെത്തിയിരുന്നു. അനുഭവപരിചയമില്ലാത്ത കമ്പനിക്ക് ഇത്ര വലിയ തുകയുടെ വന്‍ പദ്ധതി നല്‍കിയതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നായിഡുവിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അടക്കം പങ്കുണ്ടെന്നാണ് ആരോപണം.