Saturday, May 4, 2024
indiaNewsworld

കൊറോണ വാക്സിന്‍ നല്‍കുന്ന സംരക്ഷണം ആറ് മാസത്തിനുള്ളില്‍ കുറയുമെന്ന് പുതിയ പഠനം

കൊറോണ വാക്സിന്‍ നല്‍കുന്ന സംരക്ഷണം ആറ് മാസത്തിനുള്ളില്‍ കുറയുമെന്ന് പുതിയ പഠനം.യുകെയിലെ ഗവേഷകരുടേതാണ് പഠനം. കൊറോണ വാക്സിനായ ഫൈസറിന്റെ ഫലപ്രാപ്തി അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ 74% ആയി കുറയുന്നു.മറ്റൊരു വാക്സിന്‍ ആയ ആസ്ട്രാസൈനക്കയുടെ ഫലപ്രാപ്തി 67% ആയി കുറയുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ബ്രിട്ടനിലെ സോയി കൊറോണ പഠന ആപ്പ് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഒരു ലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കള്‍ നല്‍കിയ വിവരങ്ങളാണ് ഗവേക്ഷകര്‍ പഠനത്തിന് ഉപയോഗിച്ചത്.വാക്സിനുകളുടെ സംരക്ഷണം ഇത്ര വേഗം കുറയുന്നത് ലോകം കോവിഡ് മുക്തമാകുന്നതിന്റെ വേഗം കുറയ്ക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഇത്തരത്തില്‍ വാക്സിനുകളുടെ ഫലപ്രാപ്തി കുറയുന്നത് ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ കൂട്ടിചേര്‍ത്തു.ശൈത്യകാലത്ത് വാക്സിന്റെ സംരക്ഷണം 50% ആയി കുറയുന്നു. ഇത് വീണ്ടും സ്ഥിതിഗതികള്‍ രൂക്ഷമാക്കും. ഈ സാഹചര്യത്തില്‍ കൊറോണ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കിയേ തീരുവെന്ന് ഗവേക്ഷകര്‍ നിര്‍ദ്ദേശിച്ചു.ലോകത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.വികസ്വര രാജ്യങ്ങളിലേതടക്കം കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഇത് വരെ ആദ്യ ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ല. എന്നാല്‍ അമേരിക്ക പോലുള്ള പല വികസിത രാജ്യങ്ങളും മുഴുവന്‍ പൗരന്മാര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി ജനങ്ങള്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കുന്നതുവരെ വികസിത രാജ്യങ്ങള്‍ സഹകരിക്കണമെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന അഭ്യര്‍ത്ഥിച്ചിരുന്നു. അതിനിടെയാണ് പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത് വന്നത്.