Monday, May 6, 2024
keralaNews

കാസര്‍കോട് സ്‌കൂള്‍ കോമ്പൗണ്ടിലെ മരം വീണ് വിദ്യാര്‍ഥിനിക്ക് ജീവന്‍ നഷ്ടമായി.

കാസര്‍കോട് അംഗടിമുഗറില്‍ കനത്ത കാറ്റും മഴയും ദുരന്തമായി മാറി. ഇവിടുത്തെ സ്‌കൂള്‍ കോമ്പൗണ്ടിലെ മരം വീണ് വിദ്യാര്‍ഥിനിക്ക് ജീവന്‍ നഷ്ടമായി. അംഗടിമുഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. 11 വയസുള്ള കുട്ടിയാണ് അപകടത്തില്‍ മരിച്ച ആയിഷത്ത്. ഇവിടെ നടന്ന അപകടത്തില്‍ പരിക്കേറ്റ പെര്‍ളാട സ്വദേശിനി രിഫാനയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം സ്‌കൂള്‍ വിട്ട ഉടനെയാണ് അത്യാഹിതം. ബസിനടുത്തേക്ക് പോകാനായി മിന്‍ഹയും രിഫാനയും സ്‌കൂളിലെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഉള്ള് പൊള്ളയായ മരം പൊട്ടി വീഴുകയായിരുന്നു. വൈദ്യുത ലൈനിലേക്ക് മരം വീണെങ്കിലും ഉടന്‍ വൈദ്യുത ബന്ധം വിഛേദിച്ചതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാല്‍ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്.

കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ തണല്‍ മരത്തിന്റെ കൊമ്പൊടിഞ്ഞു വീണാണ് അഞ്ചാം ക്ലാസ് വിദ്യാഥിക്ക് ഗുരുതരമായി പരിക്കേറ്റത്. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകന്‍ അലന് (10) തലയോട്ടിക്കാണ് പൊട്ടലേറ്റത്. വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അലന്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്ത് വീശിയ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ആല്‍ മരം കടപുഴകി വീണാണ് അപകടമുണ്ടായത്. പള്ളിപ്പാട് വഴുതാനം ഗവ. യുപി സ്‌കൂളിന്റെ മുകളിലേക്കാണ് മുറ്റത്തുനിന്ന കൂറ്റന്‍ ആല്‍മരം കടപുഴകി വീണത്. ആര്‍ക്കു പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഓഫീസ് റൂമും ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ മുകളിലേക്കാണ് മരം വീണത്. ഓട് പാകിയിരുന്ന മേല്‍ക്കൂരയും ഓഫീസ് മുറിയും ഫര്‍ണ്ണിച്ചറുകളും തകര്‍ന്നു. കുട്ടികളും അധ്യാപകരും ക്ലാസ് മുറികളില്‍ ആയിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.