Sunday, April 28, 2024
keralaNews

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച നാല് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയുമായി കെഎസ്ആര്‍ടിസി. നാല് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍.സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി.മിലന്‍ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ 45 ദിവസത്തനികം അന്വേഷണം പൂര്‍ത്തിയാക്കി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

സംഭവത്തിന് പിന്നാലെ സിഎംഡിയോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തെ പ്രാഥമിക അന്വേഷണം നടത്താന്‍ നിയോഗിച്ചത്. മര്‍ദ്ദനമേറ്റ ആമച്ചല്‍ സ്വദേശി പ്രേമനന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം വിജിലന്‍സ് റിപ്പോര്‍ട്ട് കൈമാറി. ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കി കൈമാറിയ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്.