Friday, May 3, 2024
keralaNewsObituary

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രം

എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് പ്രതി. ഡൊമിനിക് മാര്‍ട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് അനുമാനം. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ യുഎപിഎയും ചുമത്തിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29നാണ് കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷി വിശ്വാസികളുടെ പ്രാര്‍ത്ഥനാ യോഗത്തിനിടെ സ്ഫോടനം നടന്നത്. മൂന്ന് ദിവസത്തെ കണ്‍വെന്‍ഷന്റെ സമാപന ദിനത്തിലായിരുന്നു സംഭവം. രാവിലെ വിശ്വാസികള്‍ ഹാളിലേക്ക് കയറി പ്രാര്‍ത്ഥന തുടങ്ങിയതിന് പിന്നാലെ സ്ഫോടനം ഉണ്ടാകുകയായിരുന്നു.അഞ്ഞൂറിലധികം ആളുകള്‍ സംഭവസമയത്ത് ഹാളിലുണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് മാര്‍ട്ടിന്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ നാടകീയമായി കീഴടങ്ങിയത്. കൃത്യം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.