Friday, May 3, 2024
keralaNewsUncategorized

കൈക്കൂലി കൊടുത്തിട്ടും രക്ഷയില്ല…. വില്ലേജ് ഉദ്യോഗസ്ഥന് പരാതിക്കാരന്‍ എട്ടിന്റെ പണി കൊടുത്തു

പാലക്കാട്: പല തവണ കൈക്കൂലി കൊടുത്തിട്ടും രക്ഷയില്ല…വില്ലേജ് ഉദ്യോഗസ്ഥന് പരാതിക്കാരന്‍ എട്ടിന്റെ പണി കൊടുത്തു. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശിയായ പരാതിക്കാരന്‍ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കര്‍ സ്ഥലത്തിന്റെ ലൈക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുമ്പ് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫില്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശമാണെന്ന് അറിഞ്ഞു. ഇതോടെ സുരേഷ് കുമാറിനെ ഫോണ്‍ വിളിച്ചപ്പോള്‍ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണവുമായി മണ്ണാര്‍ക്കാട് താലുക്ക് തല റവന്യ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജില്‍ ഇന്ന് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിച്ചു. പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സുരേഷ് കുമാറിനെ കുടുക്കാന്‍ വലവിരിക്കുകയും ചെയ്തു. എംഇഎസ് കോളേജിന്റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. മുമ്പ് ഇതേ പരാതിക്കാരനില്‍ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലന്‍സ് അറിയിച്ചു. ഇതേ വസ്തു എല്‍ എ പട്ടയത്തില്‍ പെട്ടതല്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റിനായി പരാതിക്കാരനില്‍ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു. തുടര്‍ന്നാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷ സമര്‍പ്പിച്ച അവസരത്തില്‍ തന്നെ 500 രൂപ വാങ്ങുകയും പിന്നീട് എംഇഎസ് കോളജില്‍ അദാലത്ത് നടക്കുമ്പോള്‍ 2,500 രൂപ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടത്. അതേസമയം, അറസ്റ്റിന് ശേഷം സുരേഷ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡും നടത്തി. മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ്. ഇവിടെ ലക്ഷക്കണക്കിന് രൂപ സൂക്ഷിച്ചിരുന്നതായാണ് വിവരം.