Monday, April 29, 2024
keralaNews

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു.

 

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്‌ന. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു.

വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്‌ന സമൂഹ മാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ഗുരുതരാവസ്ഥയിലല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വഴിയോരത്ത് ബിരിയാണിക്കച്ചവടം നടത്തുന്നതിന് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ചുള്ള സജ്‌നയുടെ വിഡിയോ ഈയടുത്ത് സമാഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.

ഇതിനുപിന്നാലെ നിരവധി പ്രമുഖരടക്കം സജ്‌നയ്ക്ക് പിന്തുണയുമായി എത്തിയെങ്കിലും തുടര്‍ന്നും സമൂഹമാധ്യമങ്ങളിലടക്കം സജ്‌നയ്ക്ക് നേരെ ആക്രമണമുണ്ടായി. ബിരിയാണി വില്‍പനയ്ക്കിടെ ആക്രമണമുണ്ടായെന്ന് സജ്‌ന പറഞ്ഞത് തട്ടിപ്പാണെന്ന് മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ മൂന്നുമാസം മുമ്പാണ് തൃപ്പൂണിത്തറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടത്തിന് സജ്‌ന തുടക്കമിട്ടത്.

ആദ്യം പരിസരത്ത് കച്ചവടം തുടങ്ങിയവരാണ് സജ്‌നയുടെ ബിരിയാണി കച്ചവടത്തിന് എതിരെ വന്നത്. പിന്നീട് നാട്ടുകാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് തന്നെ വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഭീഷണിപ്പെടുത്തിയതായും സജ്‌ന ആരോപിച്ചിരുന്നു. തുടര്‍ന്ന് വില്‍പ്പന നടത്താത്ത ബിരിയാണിപൊതികളുമായി ലൈവില്‍ വന്ന് തന്റെ നിസ്സഹായവസ്ഥ പൊട്ടിക്കരഞ്ഞ് സജ്‌ന വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.കോട്ടയം സ്വദേശിയാണ് സജ്‌ന. 13 വര്‍ഷമായി കൊച്ചിയിലെത്തിയിട്ട്.