Thursday, May 2, 2024
indiaNewspoliticsworld

ഇസ്രായേലില്‍ പുതിയ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കരാറായി

ഇസ്രായേലില്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡിന്റെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കരാറായി. എട്ട് പാര്‍ട്ടികളുടെ സഖ്യത്തിന് രൂപം നല്‍കിയതായി യെഷ് അതീദ് പാര്‍ട്ടി നേതാവ് യായര്‍ ലാപിഡാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭ രുപീകരിക്കാന്‍ പ്രസിഡന്റ് നല്‍കിയ സമയപരിധി ഇന്ന് അവസാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നിര്‍ണായക നീക്കം വിജയം കണ്ടത്.സഖ്യസര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് പ്രസിഡന്റ് റുവെന്‍ റിവ് ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ സര്‍ക്കാര്‍ ഇസ്രായേലിലെ എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രവര്‍ത്തിക്കും.                                                            ഇസ്രായേല്‍ സമൂഹത്തെ ഒന്നിപ്പിക്കാന്‍ അത് എല്ലാം ചെയ്യുമെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു.പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയിലെത്തിയ ലാപിഡിനെയും മറ്റ് പാര്‍ട്ടി നേതാക്കളെയും പ്രസിഡന്റ് അഭിനന്ദിച്ചു. എത്രയും വേഗം പാര്‍ലമെന്റ് ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും റുവെന്‍ റിവ് ലിന്‍ ട്വീറ്റ് ചെയ്തു. പ്രതിപക്ഷ നേതാവും യെഷ് അതീദ് പാര്‍ട്ടി നേതാവ് യായര്‍ ലാപിഡ്, തീവ്ര വലതുപക്ഷ കക്ഷിയായ ‘യമീന’യുടെ നേതാവ് നാഫ്റ്റലി ബെനറ്റ്, അറബ് ഇസ് ലാമിറ്റ് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് അടക്കമുള്ളവരാണ് കരാറില്‍ ഒപ്പിട്ടത്. പുതിയ ധാരണപ്രകാരം നാഫ്റ്റലി ബെനറ്റി ആദ്യ രണ്ടു വര്‍ഷം പ്രധാനമന്ത്രിയാകും. തുടര്‍ന്ന് ലാപിഡിന് അധികാരം കൈമാറും.

പ്രതിപക്ഷ സര്‍ക്കാര്‍ രൂപീകരണത്തോടെ ഇസ്രായേലില്‍ 12 വര്‍ഷം ഭരണത്തിലിരുന്ന ബിന്‍യമിന്‍ നെതന്യാഹു പുറത്താകും. 120 അംഗ സഭയില്‍ മന്ത്രിസഭ രൂപവത്കരണത്തിന് 61 അംഗങ്ങളുടെ പിന്തുണ വേണം. ബെനറ്റിന്റെ യമീന പാര്‍ട്ടിക്ക് ആറു സീറ്റുണ്ട്. പുതിയ സര്‍ക്കാര്‍ പാര്‍ലമെന്റ് ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഇതിനുള്ള ഏഴു മുതല്‍ 12 ദിവസത്തിനുള്ളില്‍ നടക്കും.രണ്ടു വര്‍ഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെയാണ് ഇസ്രായേല്‍ ജനത അഭിമുഖീകരിച്ചത്. 2019 ഏപ്രില്‍, സെപ്റ്റംബര്‍, 2020 മാര്‍ച്ച് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.                                                                                                                    ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹു തന്റെ രാഷ്ട്രീയ എതിരാളിയും ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടി നേതാവുമായ ബെന്നി ഗാന്റസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാറിന് രൂപം നല്‍കിയിരുന്നു.എന്നാല്‍, അഭിപ്രായ ഭിന്നതയില്‍ ബജറ്റ് പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നെതന്യാഹുവിന്റെ സഖ്യ സര്‍ക്കാര്‍ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2021 ബജറ്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാട് നെതന്യാഹു സ്വീകരിച്ചതോടെയാണ് സര്‍ക്കാറിന്റെ തകര്‍ച്ചക്ക് വഴിവെച്ചത്.