Saturday, May 4, 2024
keralaNews

ആറ് മാസം മുന്‍പ് കാണാതായ അമലിന്റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തി

ആറ് മാസം മുന്‍പ് കാണാതായ അമലിന്റെ മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തി. 4 കിലോമീറ്റര്‍ ദൂരെയുള്ള 15 വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആറ് മാസം മുന്‍പ് കാണാതാവുമ്പോള്‍ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ലൈബ്രേറിയന്‍ ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ അമലിനെ മാര്‍ച്ച് 18ന് ആണ് കാണാതായത്. തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം. ആറ് മാസത്തോളമായി ഇവിടെ ആരും കയറാറില്ല. ഹോട്ടല്‍ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.കയറിലൂടെ തല ഊര്‍ന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോണ്‍ നമ്പറും വിലാസവും അമല്‍ എഴുതിയതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അമലിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കൂ. മെഡിക്കല്‍ കോളജിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്യും. സിമ്മില്‍ തകരാറുണ്ടെന്ന് പറഞ്ഞ് അത് പരിഹരിക്കാനായി അമ്മയോടൊപ്പം ബാങ്കില്‍ പോയപ്പോഴാണ് അമലിനെ കാണാതായത്. അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീര്‍ത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. അതിന് ആഴ്ചകള്‍ക്കു മുന്‍പ് അമലിന്റെ അക്കൗണ്ടില്‍ നിന്ന് 2 വട്ടമായി 10,000 രൂപ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷന്‍ വഴി പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു