Sunday, May 5, 2024
keralaNews

അടൂരില്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ആക്രമിച്ച് ഒന്നേമുക്കാല്‍ ലക്ഷം കവര്‍ന്ന ഭര്‍ത്താവിനും കൂട്ടാളികള്‍ക്കുമായി തിരച്ചില്‍ തുടരുന്നു.

പത്തനംതിട്ട അടൂരില്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ആക്രമിച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപ കവര്‍ന്ന ഭര്‍ത്താവിനും കൂട്ടാളികള്‍ക്കുമായി തിരച്ചില്‍ തുടരുന്നു. നാട്ടുകാര്‍ എത്തിയത് കൊണ്ടാണ് ദേഹത്ത് പെട്രോളൊഴിച്ചിട്ടും പ്രതികള്‍ക്ക് തീകൊളുത്താന്‍ കഴിയാതെ പോയതെന്ന് ആക്രമണത്തിന് ഇരയായ യുവതി പറഞ്ഞു.ചാരുമ്മൂട് സ്വദേശിനി അശ്വതിയാണ് ഇന്നലെ ആക്രമണത്തിന് ഇരയായത്. മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അശ്വതി പിരിച്ചെടുത്ത പണവുമായി സ്‌കൂട്ടറില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവു കൃഷ്ണകുമാറും മൂന്നു സുഹുത്തുക്കളും ചേര്‍ന്നാണ് മുണ്ടപ്പള്ളിയില്‍ വച്ച് തടഞ്ഞത്. ക്രൂരമായി മര്‍ദിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തലയിലൂടെ പെട്രോളൊഴിച്ചു. നിലവിളികേട്ട് ആള്‍ക്കാര്‍ എത്തിയപ്പോള്‍ കൃഷ്ണകുമാറുംക ൂട്ടാളികളും രക്ഷപെട്ടു. ഒന്നേമുക്കാല്‍ ലക്ഷം രൂപയും, ഓഫിസ് ആവശ്യത്തിനുള്ള ടാബും, മൊബൈല്‍ഫോണും സംഘം കൊണ്ടുപോയി.

കൃഷ്ണകുമാറിന്റെ സഹോദരീപുത്രന്‍ അഖിലും സംഘത്തിലുണ്ടായിരുന്നുവെന്ന് അശ്വതി പറഞ്ഞു.പ്രതികള്‍ രാവിലെ മുതല്‍തന്നെ സ്ഥലത്തുണ്ടായിരുന്നുവെന്ന് പഞ്ചായത്തംഗം പറഞ്ഞു. പെട്രോളില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ആറ് മാസമായി അശ്വതിയും കൃഷ്ണകുമാറും പിരിഞ്ഞു ജീവിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന് കൃഷ്ണകുമാറിനും രണ്ട് സഹോദരങ്ങള്‍ക്കുമെതിരെ അശ്വതി പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്തിലായിരുന്നു ആക്രമണം എന്ന് സംശയിക്കുന്നു.