ബംഗളൂരുവില്‍ ജൂലായ് 10ന് അറസ്റ്റിലായ സ്വപ്ന സുരേഷും ഓഗസ്റ്റ് 21ന് അറസ്റ്റിലായ ലഹരിക്കേസ് പ്രതി ഡി.അനിഖയും അറസ്റ്റിലായപ്പോള്‍ ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നത് യാദൃച്ഛികമാണോയെന്നു കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നതായാണ് വിവരം. മുഹമ്മദ് അനൂപ് ബംഗളൂരുവില്‍ വസ്ത്രവ്യാപാരം നടത്തിയിരുന്നതായുള്ള മൊഴികളും കറുത്ത വസ്ത്രങ്ങള്‍ എവിടെ നിന്നെന്ന് തേടാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ കെ.ടി റമീസിന്റെ നമ്പര്‍ ഫോണില്‍ സൂക്ഷിച്ചത് കോഡ് ഭാഷയില്‍. മോളി എന്ന പേരിലാണ് റമീസിന്റെ നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ അനൂപ് സേവ് ചെയ്തിരുന്നത്. പ്രതികള്‍ വില്‍പ്പന നടത്തുന്ന എം.ഡി.എം.എ രാസലഹരി മോളിയെന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ടാണ് റമീസിന്റെ പേര് മോളിയെന്ന് അനൂപ് സേവ് ചെയ്തത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇവര്‍ ഒരുക്കിയ പാര്‍ട്ടികളില്‍ ലഹരിമരുന്ന് കലര്‍ത്തിയ മദ്യം വിളമ്പിയെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും അന്വേഷണസംഘത്തോട് സംശയം പ്രകടിപ്പിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ സരിത്, സ്വപ്ന, സന്ദീപ് നായര്‍ എന്നിവര്‍ പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊബൈല്‍ ഫോണ്‍ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റ് രണ്ട് ഫോണുകള്‍ കസ്റ്റംസിനു കൈമാറി. ഒരു ഫോണ്‍ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ റമീസ് ഇതുവരെ തയ്യാറായിട്ടില്ല.
ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങാനുള്ള പണത്തിനു വേണ്ടി റമീസ് ബംഗളൂരുവിലെ ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവരം ചോര്‍ന്നതിന് പിന്നില്‍ ബംഗളൂരുവിലെ ലഹരി റാക്കറ്റാണെന്ന് പ്രതികളില്‍ ചിലര്‍ മൊഴിയും നല്‍കി.റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചത് മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ കന്നഡ സീരിയല്‍ നടി ഡി. അനിഖയുടെ ഭര്‍ത്താവിനൊപ്പമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നൈജീരിയന്‍ സ്വദേശിയാണ് അനിഖയുടെ ഭര്‍ത്താവ്. ബംഗളൂരു ലഹരി റാക്കറ്റും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിലെ നിര്‍ണായക സൂചനയാണിത്. മര ഉരുപ്പടികളുടെ ഇറക്കുമതിക്ക് വേണ്ടിയാണ് ടാന്‍സനിയ സന്ദര്‍ശിച്ചതെന്നാണ് റമീസിന്റെ മൊഴി.
