വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അപകടത്തിന് പിന്നിലെ ദുരൂഹത നിങ്ങിയിട്ടില്ല. അപകടമുണ്ടായപ്പോള്‍ മകളെ ഉറക്കാനുള്ള ശ്രമത്തിലായിരുന്നു താന്‍. ബാലു പിന്‍സീറ്റിലും താന്‍ മുന്‍സീറ്റിലുമായിരുന്നു. അര്‍ജുനായിരുന്നു ഡ്രൈവര്‍. കാറിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിവാഹത്തില്‍ അണിയാന്‍ ലോക്കറില്‍ നിന്നെടുത്തതാണ്. കൊല്ലത്ത് എത്തി കാര്‍ നിറുത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനു ശേഷവും അര്‍ജുന്‍ തന്നെയാണ് ഓടിച്ചത്. പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായി തോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓര്‍മ്മയില്ല. എന്നാണ് പൊട്ടിക്കരച്ചിലോടെ ലക്ഷ്മി മൊഴിനല്‍കിയത്.
അവസാന ദിവസവും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു. വ്യക്തമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചുണ്ടനക്കം ശ്രദ്ധിച്ചാല്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.അപകടം ആസൂത്രിതമാണെന്ന് വിശ്വസിക്കുന്നതായി പിതാവ് കെ സി ഉണ്ണിയും അമ്മ ശാന്തകുമാരിയും മൊഴി നല്‍കി.
തമ്പിയും വിഷ്ണും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായത് അപകടവുമായി ബന്ധപ്പെട്ട സംശയം ബലപ്പെടുത്തിയതായാണ് ബാലഭാസ്‌കറിന്റെ അച്ഛനും അമ്മയും സിബിഐയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്.
പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അപകട ശേഷം പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെയും പൂന്തോട്ടം കുടുംബത്തിന്റെയും പെരുമാറ്റം ദൂരൂഹത നിറഞ്ഞതായിരുന്നു. ആശുപത്രിയില്‍നിന്ന് തങ്ങളെ അകറ്റി നിര്‍ത്താന്‍ ഇരുവരും ശ്രമിച്ചു.
ബാലഭാസ്‌കറിന്റെ എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ തമ്പി കൈവശപ്പെടുത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായും വിവരം ലഭിച്ചു. വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നു. താനല്ല, ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുന്‍ പിന്നീട് തിരുത്തിയതിലും ദുരൂഹതയുണ്ട്.
മൊഴി നല്‍കുമ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പലഘട്ടങ്ങളിലും പൊട്ടിക്കരയുന്ന അവസ്ഥയിലായിരുന്നു. ബാലുവിന്റെ ഓര്‍മ്മകള്‍ പലപ്പോഴും നെടുവീര്‍പ്പിലവസാനിച്ചു. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനായിരുന്നെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന് ബന്ധമില്ല. വിഷ്ണു സോമസുന്ദരവും പ്രകാശന്‍തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ല. ബാലുവിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശന്‍. മാനേജരോ സ്ഥിരം ജീവനക്കാരനോ അല്ല.