Sunday, May 5, 2024
keralaNews

സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകീട്ടോടെ കാക്കനാട്ടെ അഭയകേന്ദ്രത്തില്‍ വച്ചാണ് ഇവരെ പിടികൂടിയത്. അഭയകേന്ദ്രത്തില്‍ നിന്ന് പറവൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പോലീസിനോട് സമ്മതിച്ചു. കൃത്യം നടത്താന്‍ ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് ജിത്തു പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രണയം ചേച്ചി ഇടപെട്ടു തകര്‍ത്തതു സംബന്ധിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് ജിത്തു പറയുന്നത്. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തി. കുത്തേറ്റു വിസ്മയ വീണപ്പോള്‍ മരിച്ചെന്നു കരുതി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയശേഷം വീടിന്റെ പിന്‍വാതിലിലൂടെ കടന്നുകളയുകയായിരുന്നു എന്നും പോലീസിന് നല്‍കിയ മൊഴിയില്‍ ജിത്തു പറയുന്നു. കയ്യാങ്കളിക്കിടയില്‍ ജിത്തുവിന്റെ വിരലിന് പരിക്കേറ്റിട്ടുണ്ട്. മുറിവേറ്റ വിരലുകളില്‍ ജിത്തു ബാന്‍ഡേജ് കെട്ടിയിരുന്നു. ജിത്തുവിന് ഒളിവില്‍ കഴിയാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കും.