Friday, May 3, 2024
keralaNewsObituary

ഡോ. വന്ദനദാസ് കൊലപാതക കേസിലെ പ്രതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ഡോ.വന്ദനദാസ് കൊലപാതക കേസിലെ പ്രതിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാല്‍ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താന്‍ കഴിയൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. ഏഴ് ദിവസം കിടത്തിച്ചികിത്സിച്ചാല്‍ മാത്രമേ സന്ദീപിന്റെ ആരോഗ്യ നില മനസിലാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സന്ദീപിനെ ആറര മണിക്കൂര്‍ നേരം പരിശോധിച്ച ശേഷമാണ് കിടത്തിച്ചികിത്സിക്കണമെന്ന ആവശ്യം മെഡിക്കല്‍ ബോര്‍ഡ് മുന്നോട്ട് വെച്ചത്. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് മാനസിക നില പരിശോധിക്കാന്‍ കിടത്തിച്ചികിത്സയ്ക്ക് അയച്ചിരിക്കുന്നത്. കൊട്ടാരക്കരയില്‍ താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന ദാസിനെയാണ് സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാര്‍ ആശുപത്രിയില്‍ പരിശോധനക്കെത്തിച്ച പ്രതി സന്ദീപ് പ്രകോപിതനായി അക്രമം അഴിച്ചുവിടുകയായിരുന്നു. വന്ദനയുടെ ശരീരത്തില്‍ മൊത്തം 17 കുത്തുകളുണ്ടായിരുന്നു. ശ്വാസകോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.