Tuesday, April 23, 2024
educationindiakeralaNews

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദില്ലി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇക്കുറി ആദ്യ പത്ത് പേരുടെ പട്ടികയില്‍ ആറ് റാങ്കുകാരും പെണ്‍കുട്ടികളാണ്. യുപി സ്വദേശി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. മലയാളിക്ക് അഭിമാനമായി പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ് ആറാം റാങ്ക് നേടി. 933 പേരുടെ റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. ദില്ലി സര്‍വകലാശാലയില്‍ നിന്ന പഠനം പൂര്‍ത്തിയാക്കി ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. മൂന്നാം ശ്രമത്തിലാണ് യുപി ഗ്രേറ്റര്‍ നോയിഡ സ്വദേശി ഇഷിത ഒന്നാം റാങ്കില്‍ എത്തുന്നത്. ബീഹാറിലെ ബക്‌സറില്‍ നിന്നുള്ള ഗരിമ ലോഹിയ്ക്കാണ് രണ്ടാം റാങ്ക്. ഹൈദരാബാദ് സ്വദേശി ഉമ ഹാരതിക്കാണ് മൂന്നാം റാങ്ക്, സമ്യതി മിശ്ര നാലാം റാങ്ക് നേടി. ആദ്യ നാല് റാങ്കുകാരും ദില്ലി സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണ്. റാങ്ക് പട്ടികയില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തി പാലാ സ്വദേശി ഗഹന നവ്യ ജയിംസ് ആറാം സ്ഥാനത്ത് എത്തി. കേരളത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗഹന പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കും നേടിയിരുന്നു. പരിശീലനം ഇല്ലാതെയാണ് ഉന്നത റാങ്ക് നേടിയത്. ഗഹനയുടെ അമ്മയുടെ സഹോദരന്‍ സിബി ജോര്‍ജ്ജ് ജപ്പാനിലെ ഇന്ത്യന്‍ അബാംസിഡറാണ്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേരാനാണ് തീരുമാനമെന്ന് ഗഹന പറഞ്ഞു. റാങ്ക് പട്ടികയില്‍ 36 സ്ഥാനത്ത് എത്തിയ ആര്യ വി എം തിരുവനന്തപുരം ബാലാരാമപുരം സ്വദേശിയാണ്. തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആര്യ രണ്ടാം ശ്രമത്തിലാണ് ഉന്നത റാങ്കില്‍ എത്തിയത്. 38-ാം റാങ്കുമായി അനൂപ് ദാസും, 55 റാങ്കുമായി എച്ച് എസ് ഭാവന, വൈഷ്ണവി പോള്‍ (62), എസ് ഗൗതം രാജ് (63), മാലിനി എസ് (81) എന്നിവരാണ് ആദ്യ നൂറില്‍ ഇടം നേടിയ മലയാളികള്‍. ജനറല്‍ വിഭാഗത്തില്‍ നിന്നും 345 പേരും, ഇഡബ്ല്യുഎസ് വിഭാഗത്തില്‍ നിന്നും 99 പേരും, ഒബിസി വിഭാഗത്തില്‍ നിന്നും 263 പേരും എസ് സി വിഭാഗത്തില്‍ നിന്നും 154 പേരും യോഗ്യത നേടി. എസ് ടി വിഭാഗത്തില്‍ നിന്നും 72 പേരും ഇക്കുറി നേടി.