Friday, May 3, 2024
indiaNewspolitics

ത്രിപുരയില്‍ രേഖപ്പെടുത്തിയത് മികച്ച പോളിംഗ്

ദില്ലി : ബിജെപിയും, സിപിഎം കോണ്‍ഗ്രസ് സഖ്യവും തിപ്ര മോതയും ശക്തമായ പ്രചാരണം നടത്തിയ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. നാലുമണിവരെ ത്രിപുരയില്‍ 81 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ താനുമായി സംസാരിച്ചെന്ന് തിപ്ര മോത പാര്‍ട്ടി അദ്ധ്യക്ഷന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ വെളിപ്പെടുത്തി. പാര്‍ട്ടികള്‍ പ്രചാരണത്തില്‍ കാണിച്ച മത്സരം തെരഞ്ഞെടുപ്പ് ദിനത്തിലും പ്രതിഫലിച്ചു. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമം എല്ലാ പാര്‍ട്ടികളും നടത്തി. ശാന്തിര്‍ബസാര്‍, ധന്‍പൂര്‍, ഹൃഷ്യാമുഖ്,ബെലൂനിയ തുടങ്ങിയിടങ്ങളില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടര്‍മാരെ ബിജെപി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് സിപിഎം കോണ്‍ഗ്രസ് തിപ്ര മോത പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമമെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് അക്രമം കുറവായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി മണിക് സാഹtripura election, ബിജെപി അധ്യക്ഷന്‍ രാജിബ് ഭട്ടാചാര്‍ജി തുടങ്ങിയവര്‍ അവരുടെ മണ്ഡലങ്ങളില്‍ വോട്ട് ചെയ്തു. അമിത് ഷായും രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും തന്നോട് സംസാരിച്ചെന്ന് തിപ്രമോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍ അവകാശപ്പെട്ടു. തൂക്കു നിയമസഭയെങ്കില്‍ തിപ്ര മോതയുടെ നിലപാട് നിര്‍ണ്ണായകമാകും. കഴിഞ്ഞ തവണ 36 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഒരു ശതമാനം മാത്രമുള്ള വോട്ട് വ്യത്യാസം കോണ്‍ഗ്രസ് ധാരണയിലൂടെ മറികടക്കാമെന്നാണ് ഇത്തവണ സിപിഎം പ്രതീക്ഷ.