Friday, May 3, 2024
keralaNews

കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അടച്ചത് താല്‍ക്കാലികമായാണെന്ന് വിദേശകാര്യ മന്ത്രാലയം.

കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം താല്‍ക്കാലികമായി അടച്ചത് അറ്റകുറ്റപ്പണിക്കെന്ന് വിദേശകാര്യ മന്ത്രാലയം.സേവനങ്ങള്‍ കൊച്ചി മേഖലയ്ക്കു കീഴിലുള്ള മറ്റു കേന്ദ്രങ്ങളില്‍ ലഭ്യമാവുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കെട്ടിടത്തിന്റെ ചില അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമായി വന്നതിനാലാണ് ഇത് അടച്ചതെന്നു മന്ത്രാലയം അറിയിച്ചു. അധികനാള്‍ അടച്ചിടില്ലെന്നും എത്രയും പെട്ടെന്ന് ഇതിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു.കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം താല്‍ക്കാലികമായി അടച്ചിടാനുള്ള റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസറുടെ ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധവുമായി സിപിഎമ്മും യുഡിഎഫും രംഗത്തെത്തി. ഇതോടെയാണു വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ആരോപിച്ചു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മാറ്റുന്നതിനുള്ള ശ്രമമാണു നടക്കുന്നതെന്നാണ് കെട്ടിട ഉടമയുടെയും ആരോപണം. കെട്ടിടം കുലുങ്ങുന്നതു പതിവായതിനെ തുടര്‍ന്നു കറുകച്ചാല്‍ സ്വദേശി നല്‍കിയ പരാതിയിലാണു താല്‍ക്കാലികമായി അടച്ചിടാനുള്ള തീരുമാനം.

കാരണം വ്യക്തമാക്കാതെ കോട്ടയം നാഗമ്പടത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടച്ചിടാനുള്ള നടപടിക്കെതിരെയാണു പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്നുള്ള നിരവധി ആളുകള്‍ ആശ്രയിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നാണ് ആരോപണം. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നുമുതല്‍ കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടച്ചിടുമെന്നും സേവനങ്ങള്‍ക്കായി ആലപ്പുഴയിലോ തൃപ്പൂണിത്തുറയിലോ ഉള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്നും മാത്രമാണ് റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസറുടെ ഉത്തരവിലുള്ളത്. കെട്ടിടത്തിനു ബലക്ഷയം ഉണ്ടെങ്കില്‍ തന്നോട് ഇതുവരെയും അധികൃതര്‍ എന്തുകൊണ്ടു ബന്ധപ്പെട്ടിട്ടില്ല എന്നും കെട്ടിടം ഉടമ ചോദിക്കുന്നു.അതേസമയം, ബലക്ഷയത്തെ തുടര്‍ന്ന് കെട്ടിടം കുലുങ്ങുന്നത് പതിവായിരുന്നെന്നു ജീവനക്കാര്‍ പറയുന്നു. തിങ്കളാഴ്ച 300ല്‍ അധികം ആളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നപ്പോള്‍ കെട്ടിടം കുലുങ്ങിയതിനെ തുടര്‍ന്ന് ആളുകള്‍ പുറത്തേക്കിറങ്ങി ഓടിയിരുന്നു. കോട്ടയം നഗരത്തില്‍ തന്നെ മറ്റൊരിടത്തേക്കു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉടമ ആരോപിക്കുന്നു.