എന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല.
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയം ഉമ്മന്‍ചാണ്ടി 13മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അപ്പയെ സ്‌നേഹിച്ചവരുടെ ജയമാണിത്. എന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടര്‍ച്ചക്ക് വേണ്ടിയാണ്. വികസന തുടര്‍ച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും. ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവര്‍ത്തിക്കാം. എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രവര്‍ത്തിക്കാം. പുതുപ്പള്ളിയില്‍ എനിക്ക് കിട്ടിയത് കുടുംബ അംഗത്തിന് ലഭിക്കുന്ന സ്‌നേഹമാണ്. അപ്പയെ പോലെ ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും. പുതുപ്പള്ളി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. വേട്ടയാടല്‍ എല്ലാം പുതുപ്പള്ളി തള്ളിയെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും നന്ദിയറിയിച്ച അദ്ദേഹം, പുതുപ്പള്ളിയിലെത്തിച്ച നേതാക്കള്‍ന്മാര്‍ക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഗര്‍ഗേയ്ക്കും പുറമേ ഓരോ നേതാക്കളെയും ചാണ്ടി പേരെടുത്ത് പറഞ്ഞ് നന്ദിയറിയിച്ചു. കെ സി വേണുഗോപാല്‍ പൂര്‍ണ പിന്തുണ നല്‍കി.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ക്യാമ്പ് ചെയ്ത് ചിട്ടയോടെ പ്രവര്‍ത്തനം നടത്തി. ചെന്നിത്തല പങ്കെടുത്ത യോഗങ്ങള്‍ക്ക് വന്‍ പിന്തുണ കിട്ടി. വി എം സുധീരന്‍ അവസാന നിമിഷം വരെ പരിപാടിയില്‍ പങ്കെടുത്ത് പൂര്‍ണ പിന്തുണ നല്‍കി.
പുതുപള്ളിയിലെ അന്തിമ ഫലം വന്നപ്പോൾ ചാണ്ടി ഉമ്മൻ്റെ വിജയം 37719 വോട്ടിന്. ആദ്യം മുതലെ വോട്ട് നിലയിൽ വമ്പിച്ച ലീഡ് നേടിയ ചാണ്ടി ഓരോ ഘട്ടത്തിലും ലീഡ് ഉയർത്തിയാണ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.