Friday, April 26, 2024
keralaNews

തൊടുപുഴയില്‍ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ ചുറ്റി  പരുക്കേറ്റ സംഭവം ; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തൊടുപുഴ :റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ ചുറ്റി സാരമായി പരുക്കേറ്റ സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ്. റോഡില്‍ ടൈല്‍ പാകുന്നതിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടാന്‍ ബോര്‍ഡോ മറ്റ് അടയാളമോ സ്ഥാപിക്കാതെ റോഡിനു കുറുകെ കയര്‍ കെട്ടിയതില്‍ കുരുങ്ങിയാണ് തെക്കുംഭാഗം കളപ്പുരയ്ക്കല്‍ ജോണി ജോര്‍ജിന് (60) കഴുത്തിനു സാരമായി പരുക്കേറ്റത്.ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസപെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസ്.
കാരിക്കോട് – തെക്കുംഭാഗം റോഡിലാണ് സംഭവം. ഗതാഗതം തടയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് കയര്‍ റോഡിനു കുറുകെ വൈദ്യുതി തൂണുകളില്‍ വലിച്ചു കെട്ടിയിരുന്നു. ജോണി ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് കയറില്‍ തട്ടി ഇരുവരും മറിഞ്ഞു വീണത്. കയര്‍ കഴുത്തില്‍ കുരുങ്ങി സാരമായി മുറിവേറ്റ ജോണി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ തൊടുപുഴ എസ്എച്ച്ഒ വി.സി.വിഷ്ണു കുമാറിന് ജോണി ഇതു സംബന്ധിച്ച് പരാതി നല്‍കി.സംഭവത്തില്‍ റോഡിന്റെ കരാറുകാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. അടയാളം വയ്ക്കാതെ റോഡില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി അപകടം ഉണ്ടാക്കിയവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഉച്ചക്ക് ശേഷം പൊതുമാരമത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ മൊഴിയെടുക്കും.