Monday, May 6, 2024
keralaNewspolitics

‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപി : പിണറായി

കണ്ണൂര്‍: ദല്ലാള്‍ നന്ദകുമാറുമായുള്ള അടുപ്പത്തില്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയന്‍ പറഞ്ഞു. ഇത്തരക്കാരുമായി പരിയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ …….

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങള്‍ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇപി ജയരാജന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എല്‍ഡിഎഫ് കണ്‍വീനറുമാണ്. പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്.

അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ സിപിഎമ്മിനെതിരെയും എല്‍ഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങള്‍ മനസിലാക്കും. കെ സുരേന്ദ്രന്‍ ഇതിന്റെ വക്താവായി മാറുന്നതില്‍ അത്ഭുതമില്ല. എല്ലാ കാലത്തും ഈ രീതിയിലുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് ബിജെപിയുടെയും, യുഡിഎഫിന്റെയും, പ്രധാനമായും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നില്‍ നില്‍ക്കുന്നതാണ് കാണാറുള്ളത്. ഇപിയുടെ പ്രകൃതം നമുക്ക് അറിയാമല്ലോ. എല്ലാവരോടും സൗഹൃദം വെക്കുന്ന ആളാണ് ജയരാജന്‍.

പക്ഷെ നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പായായിടും’ എന്ന്. ഈ കൂട്ടുകെട്ടില്‍ എപ്പോഴും ശ്രദ്ധിക്കണം. ഉറക്കപ്പായയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ട്. അത്തരക്കാരുമായുള്ള അതിര് കവിഞ്ഞ സ്‌നേഹബന്ധവും ലോഹ്യവും ഒഴിവാക്കാണ്ടേതാണ്.

സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങള്‍ വേണ്ട ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തെ തന്നെയുള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംശയകരമായ സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞു എന്നത് കാണേണ്ടതാണ്.  ഈ കക്ഷിയാണെങ്കില്‍ പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ആളാണ്. കൂടുതല്‍ പണം കിട്ടുന്നവര്‍ക്ക് വേണ്ടി അയാള്‍ വാദമുഖങ്ങള്‍ ഉയര്‍ത്തും.അത്തരമൊരു ആളുകളുമായി പരിചയത്തിനപ്പുറമുള്ള നില സ്വീകരിച്ച് പോകരുത്. ജാവദേക്കറെ കാണുന്നതില്‍ എന്താണ് തെറ്റ്? ഞാന്‍ പല തവണ അദ്ദേഹത്തെ കണ്ടിരുന്നു. അടുത്തിടെ കണ്ടപ്പോള്‍, നിങ്ങള്‍ പരമാവധി ശ്രമിക്കുകയാണല്ലേ, നമുക്ക് കാണാം എന്ന് ഞാന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് ഒന്നും കിട്ടില്ല എന്ന് തന്നെയായിരുന്നു എന്റെ മനസില്‍. ആ നിലയ്ക്ക് കാര്യങ്ങള്‍ പറയുമല്ലോ. അത്തരത്തില്‍ ആളുകളെ കാണുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കെതിരെ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തം ചുറ്റുമുണ്ട്. അവര്‍ക്ക് ഫണ്ടിങ്ങുണ്ട്. ഒരു കൂട്ടം മാധ്യമ പിന്തുണയുണ്ട്. അവരൊക്കെ ശ്രമിച്ചിട്ട് എന്ത് സംഭവിച്ചു. ഞാന്‍ ഇല്ലാതായിപ്പോയോ? അവര്‍ ഉദ്ദേശിച്ചതുപോലെ ഞാന്‍ ആത്യന്തികമായി തകര്‍ന്നുപോയോ….? എന്നും മുഖ്യമന്ത്രി ചോദിച്ചു.