Saturday, May 4, 2024
keralaNews

മക്കളെ ലക്ഷ്യമിട്ടെത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ വെട്ടേറ്റു; അമ്മ മരിച്ചു.

കലഞ്ഞൂര്‍ മാരൂരില്‍ വീടുകയറി ആക്രമിച്ച സംഭവത്തില്‍ വെട്ടേറ്റ സ്ത്രീ കൊല്ലപ്പെട്ടു.ഒഴിവുപാറ സ്വദേശി സുജാതയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുജാത കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇരുപതോളം ആളുകളടങ്ങിയ സംഘം വീട് ആക്രമിച്ചത്. വീട് പൂര്‍ണമായും അടിച്ചു തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കട്ടിലുള്‍പ്പെടെ കിണറ്റില്‍ തള്ളുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഒരു പട്ടിയെയും സംഘം വെട്ടിക്കൊന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സുജാത. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുജാതയുടെ തലയ്ക്കും മുഖത്തും അടി കിട്ടിയത്. സുജാതയുടെ ദേഹത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു.സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരോടുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിനു കാരണമായതെന്നാണ് വിവരം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ഇവരെ തിരഞ്ഞ് വീട്ടിലെത്തിയ അക്രമികള്‍, ഇരുവരെയും കിട്ടാതായതോടെ ഇവരുടെ അമ്മ സുജാതയെ ആക്രമിക്കുകയായിരുന്നു.തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സുജാതയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.

വസ്തുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ മണ്ണെടുക്കാനുള്ള നീക്കം നടന്നിരുന്നു. ജെസിബി ഉള്‍പ്പെടെ എത്തിച്ച് മണ്ണെടുക്കാനുള്ള ശ്രമം
നാട്ടുകാരില്‍ ചിലര്‍ തടഞ്ഞു. ഇതിനെ പ്രതിരോധിക്കാനാണ് സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരെ എതിര്‍സംഘം രംഗത്തിറക്കിയത്. ഇതില്‍ സൂര്യലാല്‍ കാപ്പ കേസില്‍ പ്രതിയാണ്.അഞ്ച് നായ്ക്കളുമായി സ്ഥലത്തെതിയ സൂര്യലാലും ചന്ദ്രലാലും ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘര്‍ഷത്തിനിടെ ഒന്നര വയസ്സുള്ള ഒരു കുട്ടിക്ക് നായയുടെ കടിയേറ്റു. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് എതിര്‍ സംഘത്തില്‍പ്പെട്ട ആളുകള്‍ സുജാതയുടെ വീടുകയറി ആക്രമിച്ചത്. മക്കളെയാണ് ഇവര്‍ ലക്ഷ്യമിട്ടതെങ്കിലും കാണാതെ വന്നതോടെ സുജാതയെ ആക്രമിക്കുകയായിരുന്നു.ചന്ദ്രലാലും സൂര്യലാലും ഇപ്പോഴും ഒളിവിലാണ്. ഇവരുടെ വീടുകയറി ആക്രമണം നടത്തിയ പ്രതികളും ഒളിവില്‍ തുടരുന്നു. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.