Monday, April 29, 2024
keralaNews

പാറശാലയില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ചു.

തിരുവനന്തപുരം: പാറശാലയില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) യെയാണ് തീ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് വീടിനുള്ളില്‍ ആണ് സംഭവം. ശരീരത്തില്‍ മണ്ണെണ്ണ വീണ് തീ പൊള്ളലേറ്റ നിലയിലായിരുന്നു അരുണിമയെ കണ്ടെത്തിയത്.സൈനികനായ ഭര്‍ത്താവ് അജയ് പ്രകാശ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയാണ് സംഭവം. സംഭവ സമയം വീട്ടില്‍ മാറ്റാരും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. ജോലി സ്ഥലത്ത് അജയ് പ്രകാശിന്റെ കൂടെയായിരുന്ന അരുണിമ ഈ അവധിക്കാണ് പാറശാലയില്‍ എത്തിയത്. ഇരുവര്‍ക്കും ഇടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് അറിയുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുണിമയെ ആദ്യം എത്തിച്ചത് തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അരുണിമയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അരുണിമയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചുവെങ്കിലും പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ നിന്ന് വിവരം നല്‍കിയത് അനുസരിച്ച് പാറശാല പൊലീസ് സംഭവം നടന്ന പാറശാലയിലെ വീട് സീല്‍ ചെയ്തിരിക്കുകയാണ്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ സാനിധ്യത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. ഭര്‍ത്താവിനെ ഭയപ്പെടുത്താന്‍ വേണ്ടി ചെയ്തത് എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് അരുണിമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.