Wednesday, May 15, 2024
keralaNewsObituary

സൂര്യാഘാതമേറ്റ് രണ്ട് മരണം

പാലക്കാട് : സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യു എ വിശ്വനാഥനാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സൂര്യാഘാതമേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം. കിണര്‍ പണിക്കിടെയാണ് സൂര്യാഘാതമേറ്റത്.
പാലക്കാട് എലപ്പുള്ളിയിലെ വയോധികയുടെ മരണവും സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരണം. പള്ളത്തേരി പാറമേട് സ്വദേശിനി ലക്ഷ്മിയമ്മയുടെ (90) മരണമാണ് സൂര്യാഘാതമേറ്റുണ്ടായതെന്ന് തെളിഞ്ഞത്. ഇന്നലെ വൈകീട്ടാണ് ഉതുവക്കാട്ടുള്ള കനാലില്‍ ലക്ഷ്മിയമ്മയെ വീണു പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. സൂര്യാഘാതമേറ്റുള്ള മരണമെന്ന് ഡോക്ടര്‍മാരും സൂചന നല്‍കിയിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റെന്ന് തെളിഞ്ഞത്. കഴിഞ്ഞയാഴ്ച കുത്തന്നൂരിലെ പാടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ ഹരിദാസന്റെ മരണവും സൂര്യാഘാതമേറ്റെന്ന് പിന്നീട് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തു സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പിന്റേതാണ് തീരുമാനം. ആരോഗ്യ വകുപ്പ് നേരത്തെ വകുപ്പിനു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അവധി സമയത്ത് കുട്ടികള്‍ക്കു നല്‍കേണ്ട സപ്ലിമെന്ററി ന്യുട്രീഷ്യന്‍ വീട്ടിലെത്തിക്കും. അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും മറ്റു പ്രവര്‍ത്തനങ്ങള്‍ അതു പോലെ നടക്കുമെന്നും ശിശു വികസന വകുപ്പ് അറിയിച്ചു.