Friday, May 3, 2024
indiaNews

ഇരുപത്തിരണ്ടുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായ വഴിത്തിരിവ്.

ന്യൂഡല്‍ഹി :യുപിയിലെ മധുരയില്‍ ഇരുപത്തിരണ്ടുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായ വഴിത്തിരിവ്. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത ഡല്‍ഹി സ്വദേശിനിയായ ആയുഷി യാദവിനെ കൊലപ്പെടുത്തിയത് സ്വന്തം പിതാവ് തന്നെയെന്ന് യുപി പൊലീസ് വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി മധുര പൊലീസ് അറിയിച്ചു.മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ മകള്‍ വിവാഹം ചെയ്തതും പതിവായി വീട്ടുകാരെ ധിക്കരിച്ച് രാത്രിയില്‍ പുറത്തുപോകുന്നതും പിതാവ് നിതേഷ് യാദവിനെ പ്രകോപിതനാക്കി. വീട്ടുകാരോട് പറയാതെയാണ് ഛത്രപാല്‍ എന്നയാളെ ആയുഷി വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയുടെയും മകന്റെയും അറിവോടെ നിതേഷ് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ വെടിവച്ച് വീഴ്ത്തുകയും മൃതദേഹം സ്യൂട്ട്കേസില്‍ പൊതിഞ്ഞ് മധുരയില്‍ തള്ളുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലിയൊരു സ്യൂട്ട്‌കേസില്‍ ആയുഷിയുടെ മൃതദേഹം തൊഴിലാളികള്‍ കണ്ടെത്തിയത്. ശരീരമാസകലം മുറിവുള്ള മൃതദേഹം പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. പെണ്‍കുട്ടിയെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിച്ചു. ഡല്‍ഹിയില്‍ പോസ്റ്ററുകളും പതിച്ചു. ഞായറാഴ്ച അഞ്ജാത കോള്‍ വഴി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ലഭിച്ചതോടെ ആയുഷിയുടെ കുടുംബത്തെ കണ്ടെത്തി. തുടര്‍ന്ന് ആയുഷിയുടെ അമ്മയും സഹോദരനും ഫോട്ടോയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു. പിതാവിനെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരങ്ങളും പുറത്തുവന്നു.