Monday, May 6, 2024
indiakeralaNews

മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു.

പത്തനംതിട്ട :കഴിഞ്ഞ മാസം 19ന് ശബരിമല യാത്രക്കിടെ ളാഹയില്‍ വച്ച് ഉണ്ടായ ബസപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മണികണ്ഠന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്നു.കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്ചാര്‍ജ് ചെയ്തു.വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് വന്ന സംഘം ളാഹയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അതീവ ഗുരുതരമായി പരുക്കേറ്റ മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി അന്നു തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്.കൈ, കാല്,കരള്‍, ശ്വാസകോശം, തുടങ്ങിയ പല ഭാഗങ്ങളില്‍ പരുക്കുകളുണ്ടായിരുന്നു. മുതുകിന്റെ ഭാഗത്ത് തൊലിയും മസിലും നഷ്ടമായിരുന്നു. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

പിന്നീട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തൊലിയും മസിലും വച്ചു പിടിപ്പിച്ചു. പ്രഷര്‍ ട്രെയിനേജ് ചികിത്സയും നല്‍കി. ആദ്യ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവിലും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി ഐസിയുവിലും പിന്നീട് വാര്‍ഡിലും ചികിത്സ നല്‍കി. മികച്ച പരിചരണത്തിലൂടെ മണികണ്ഠന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി.ആന്ധ്രാ പ്രദേശിലെ എലുരുവിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണികണ്ഠന്‍. മണികണ്ഠന് 27 ദിവസത്തോളം ആശുപത്രി സ്വന്തം വീടുപോലെയായിരുന്നു. മണികണ്ഠന്‍ അവരോടെല്ലാം സന്തോഷത്തോടെ യാത്രപറയുമ്പോള്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സമ്മാനങ്ങള്‍ നല്‍കി.അവരുടെ സ്നേഹത്തിന് മുമ്പില്‍ മണികണ്ഠനും പിതാവും നന്ദി പറഞ്ഞു. അയ്യപ്പനോട് വലിയ ആരാധനയാണ്. മകന്റെ പേരുപോലും മണികണ്ഠനെന്നാണ്. അടുത്ത വര്‍ഷവും ശബരിമലയില്‍ വരും. അപ്പോള്‍ വീണ്ടും കാണാം.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും വിളിച്ച് സന്തോഷം പങ്കുവച്ചു. നാട്ടില്‍ പോലും ലഭിക്കാത്ത വിദഗ്ധ ചികിത്സയും പരിചരണവുമാണ് ഇവിടെ ലഭ്യമായതെന്ന് പിതാവ് പറഞ്ഞു. അതിന് സഹായിച്ച മന്ത്രിയോടും ഡോക്ടര്‍മാരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.