Sunday, May 5, 2024
HealthindiakeralaNews

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര സംഘം സ്ഥലത്തെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് മരിച്ച 2 പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. പൂനയിലെ വൈറോളജി ലാബിലെ പരിശോധന ഫലത്തിലാണ് ഇവര്‍ക്ക് നിപ പോസീറ്റീവാണെന്ന് തെളിഞ്ഞത്. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസാരിച്ചു. നിപയെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് വീണ അറിയിച്ചതായും കേന്ദ്രമന്ത്രി വിവരിച്ചു.എന്നാല്‍ നിപ സ്ഥിരീകരിച്ച ഫലം കേരളത്തിന് ലഭിച്ചിട്ടില്ലെന്നാണ് വീണ ജോര്‍ജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. പൂനയിലെ വൈറോളജി ലാബിലെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും, ഫലം പ്രോസസിംഗിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും വീണ കൂട്ടിച്ചേര്‍ത്തു.കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു എന്നാണ് അറിയിച്ചിട്ടുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. അമിത ആശങ്ക വേണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് മന്ത്രിമാരടക്കമുള്ളവര്‍ പറയുന്നത്. നിലവില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാവരും മാസ്‌ക്ക് ധരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി മുഹമ്മദ് റിയാസടക്കമുള്ളവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമിത ആശങ്ക വേണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും റിയാസ് ആവശ്യപ്പെട്ടു. രോഗികളെ സന്ദര്‍ശിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. നിലവില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല. എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും റിയാസ് വ്യക്തമാക്കി. പനി മരണം സംഭവിച്ച സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പോകുന്ന സാഹചര്യം ഒഴിവാക്കണം. അവിടത്തെ ആളുകളുടെ പ്രതികരണം എടുക്കുന്നതും മാധ്യമങ്ങള്‍ ഒഴിവാക്കണം എന്നും റിയാസ് നിര്‍ദ്ദേശിച്ചു. ആറ് മണിയോടെ കോഴിക്കോട് ഉന്നതതല യോഗം ചേര്‍ന്ന് നിപ പ്രതിരോധത്തിലെ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും.

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.