Monday, April 29, 2024
keralaNews

വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കൊച്ചി :വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. താനാണു കൊലയാളിയെന്നു ഭര്‍ത്താവു സമ്മതിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭര്‍ത്താവ് മറ്റൂര്‍ വരയിലാന്‍ വീട്ടില്‍ ഷൈജു(49) കുറ്റം സമ്മതിച്ചത്. പ്രതി ഭാര്യയെ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു എന്നാണ് സമ്മതിച്ചിരിക്കുന്നത്. സ്ഥലത്ത് ഫൊറന്‍സിക്, വിരലടയാള വിധഗ്ധരെ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഷൈജുവാണ് പ്രതിയെന്നു തിരിച്ചറിയുകയായിരുന്നു.ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ഷൈജുവിന്റെ ഭാര്യ സുനിതയെ(36) മറ്റൂര്‍ ചെമ്പിശേരി റോഡിലുള്ള ഭര്‍തൃവീട്ടില്‍ കുത്തേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്തില്‍ പ്രത്യേക ടീം രൂപീകരിച്ചു നത്തിയ അന്വേഷണത്തിലാണ് സംശയം ഷൈജുവിലേയ്ക്ക് എത്തിയത്. കുടുംബ പ്രശ്‌നങ്ങള്‍ മൂലമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അയല്‍ വീട്ടിലെ സ്ത്രീയാണ് സുനിതയെ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നതു കണ്ടത്. സുനിത മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മക്കള്‍ സ്‌കൂളിലുമായിരുന്നു. സുനിത ഗോവണിപ്പടിയില്‍നിന്നു വീണതാണെന്ന വാദമാണ് ഭര്‍ത്താവ് ഷൈജു ഉയര്‍ത്തിയത്. നെഞ്ചിലെ മുറിവ് ഉള്‍പ്പെടെ കാണിച്ച് ഗോവണിയില്‍നിന്നു വീണതാകാം എന്ന് അവകാശപ്പെട്ടെങ്കിലും പൊലീസിനു തോന്നിയ സംശയം പ്രതിയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചു. മൊഴിയിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ പിടിച്ചു നില്‍ക്കാനാകാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.