Friday, May 10, 2024
indiaNewspolitics

കര്‍ണാടക മുഖ്യമന്ത്രി :സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമായി ഇരുചേരിയായി തിരിഞ്ഞ് അണികള്‍ മുദ്രാവാക്യം വിളികളുയര്‍ത്തി

ബംഗ്ലൂരു : കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കും. ഇന്ന് ബംഗ്ലൂരുവില്‍ ചേര്‍ന്ന എഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ദേശീയ അധ്യക്ഷനോട് നിര്‍ദ്ദേശിച്ച് എംഎല്‍എമാര്‍ പ്രമേയം പാസാക്കി. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് നിയമസഭാ കക്ഷി യോഗത്തില്‍ ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. ഡി.കെ.ശിവകുമാര്‍ ഉള്‍പ്പെടെയുളളവര്‍ പിന്തുണച്ചു. എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് അവരുടെ അഭിപ്രായം ആരായും. ശേഷം നാളെ ദില്ലിയിലെത്തി ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാകും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുഖ്യമന്ത്രിയാരാകാണമെന്നതില്‍ തീരുമാനം പ്രഖ്യാപിക്കുക. ബംഗളുരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങളാണ് വൈകിട്ട് അരങ്ങേറിയത്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമായി ഇരുചേരിയായി തിരിഞ്ഞ് അണികള്‍ മുദ്രാവാക്യം വിളികളുയര്‍ത്തി. യോഗത്തില്‍ സിദ്ധരാമയ്യക്കാണ് മുന്‍തൂക്കമെന്നാണ് സൂചന. ഡികെയും സിദ്ധരാമയ്യ ദില്ലിയിലേക്ക് പോയേക്കും. കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമായതായി സൂചന. കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. എംഎല്‍സി ആയി നാമനിര്‍ദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നല്‍കണമെന്ന് ചര്‍ച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.