Tuesday, May 14, 2024
keralaNews

ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു; ലഹരി വിട്ടപ്പോള്‍ കുറ്റ സമ്മതവുമായി സന്ദീപ്

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതക കേസില്‍ അക്രമിക്കാന്‍ ഉദ്ദേശിച്ചത് പുരുഷ ഡോക്ടറിനെയായിരുന്നുവെന്ന് ലഹരി വിട്ടപ്പോള്‍ സന്ദീപ് ജയില്‍ സുപ്രണ്ടിനോട് പറഞ്ഞു.ആശുപത്രിയില്‍ വെച്ച് മുറിവില്‍ മരുന്ന് വെയ്ക്കുന്ന സമയത്ത് അടുത്ത് നില്‍ക്കുന്നവരുടെ സംസാരം ശ്രദ്ധിച്ചപ്പോള്‍ ഉപദ്രവിക്കുമെന്ന് തോന്നി. അതാണ് ആക്രമിക്കാന്‍ കാരണമെന്ന് സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു. ജയിലിലെത്തിയ ആദ്യ ദിവസങ്ങളില്‍ സന്ദീപിന്റെത് അസാധാരണ പെരുമാറ്റമായിരുന്നെന്ന് ജയില്‍ സൂപ്രണ്ട് സത്യദാസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ശാന്തനായതിനെ തുടര്‍ന്നാണ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറിനെ എത്തിച്ച് പരിശോധന നടത്തിയത്.പരിശോധനയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിച്ചു.
അതേസമയം, വീട്ടില്‍ ജോലിയ്ക്ക് വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പക്കല്‍ നിന്നാണ് ലഹരി വാങ്ങിയതെന്ന് സന്ദീപ് പറഞ്ഞു. നാട്ടുകാര്‍ ആക്രമിക്കാന്‍ വരുന്നു എന്ന് തോന്നല്‍ ഉള്ളതിനാലാണ് പോലീസിനെ വിളിച്ചത്. പോലീസെത്തി ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തുമ്പോള്‍ ചുറ്റും നില്‍ക്കുന്നവര്‍ ഉപദ്രവിക്കും എന്ന തോന്നലുണ്ടായി. തുടര്‍ന്ന് കത്രിക കൈക്കലാക്കി. പുരുഷ ഡോക്ടറെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. വന്ദനയെ കുത്തിയത് ഓര്‍മ്മയുണ്ടെന്നും സന്ദീപ് പോലീസിന് മൊഴി നല്‍കി.