Monday, April 29, 2024
indiaNews

21 മണിക്കൂറിനുള്ളില്‍ റോഡിലെ കുഴി അടയ്ക്കുന്ന നേരം കൊണ്ട്, നിര്‍മ്മിച്ചത് 26 കിലോമീറ്റര്‍

ഇരുപത്തിയൊന്ന് മണിക്കൂറുകള്‍ കൊണ്ട്, സാധാരണ ഗതിയില്‍ റോഡിലെ ഒരു കുഴി അടയ്ക്കുന്ന നേരം കൊണ്ട് 21 കിലോമീറ്റര്‍ റോഡ് പണിത് കരുത്ത് കാട്ടിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഡല്‍ഹി മുംബയ് എക്‌സ്പ്രസ് വേ പദ്ധതിയെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയതിനൊപ്പമാണ് ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡുകളുടെ  സമ്പൂര്‍ണ വിവരങ്ങള്‍ ഒന്നിന് പിറകേ ഒന്നായി അദ്ദേഹം ട്വീറ്റും ചെയ്തിട്ടുണ്ട്.                                                                                    ഡല്‍ഹി മുംബയ് എക്‌സ്പ്രസ് വേ പദ്ധതി വേഗത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ആകെ ദൈര്‍ഘ്യത്തില്‍ 350 കിലോമീറ്റര്‍ ഇതിനകം നിര്‍മിച്ചതായും 825 കിലോമീറ്റര്‍ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കും. ഡല്‍ഹി മുംബയ് ഇടനാഴി 2023 ജനുവരിയോടെ പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം നിര്‍മ്മാണ വേഗത കുറഞ്ഞിരുന്നു.

2,507 കിലോമീറ്റര്‍ നീളമുള്ള ഏഴ് എക്‌സ്പ്രസ് ഹൈവേകള്‍ രാജ്യത്ത് നിര്‍മ്മാണത്തിലാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വെറും 24 മണിക്കൂറിനുള്ളില്‍ 2.5 കിലോമീറ്റര്‍ നാലുവരിപ്പാത കോണ്‍ക്രീറ്റ് റോഡും വെറും 21 മണിക്കൂറിനുള്ളില്‍ 26 കിലോമീറ്റര്‍ സിംഗിള്‍ ലെയ്ന്‍ ബിറ്റുമെന്‍ റോഡും നിര്‍മിച്ച് ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.നിര്‍മ്മാണ വേഗത നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. കരാറുകാര്‍ക്ക് പൂര്‍ണ പിന്തുണ, കരാര്‍ വ്യവസ്ഥകളില്‍ ഇളവ്, സബ് കരാറുകാര്‍ക്ക് നേരിട്ട് പണം നല്‍കല്‍, ഓണ്‍സൈറ്റായി തൊഴിലാളികള്‍ക്ക് ഭക്ഷണം, മെഡിക്കല്‍ സഹായം എന്നിവയുള്‍പ്പെടുന്ന പാക്കേജാണ് നടപ്പിലാക്കുന്നത്.

പദ്ധതികളില്‍ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നതിന്, ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐആര്‍സി) മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുമുണ്ട്.