Friday, April 26, 2024
NewsSportsworld

ഖത്തര്‍ ലോകകപ്പില്‍ ലിയോണല്‍ മെസിയാണ് താരം

ദോഹ: അര്‍ജന്റീനയുടെ ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ഇതിഹാസ താരങ്ങളെ പിന്നിലാക്കി പുതിയചരിത്രം രചിച്ചു മെസി. ലുസൈല്‍ സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങിയപ്പോള്‍ തന്നെ റെക്കോര്‍ഡ് ബുക്കില്‍ മെസിയുടെ പേര് ഒരിക്കല്‍കൂടി തെളിഞ്ഞു. 26 മത്സരങ്ങളുമായി ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളെന്ന റെക്കോര്‍ഡ് മെസിക്ക്.

 

 

 

          മറഞ്ഞുപോയത് ജര്‍മ്മനിയുടെ ഇതിഹാസതാരം ലോതര്‍ മത്തേയൂസിന്റെ പേര്. 23-ാം മിനുറ്റിലെ പെനാല്‍റ്റി ഗോളോടെ നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും അര്‍ജന്റൈന്‍ നായകന്. വീണ്ടും ഗോള്‍ നേടി ടീമിന്റെ രക്ഷകനായ മെസി ഏറ്റവുമധികം സമയം ലോകകപ്പില്‍ കളിച്ച താരവുമായി. 2216 മിനുറ്റുകള്‍ ലോകകപ്പില്‍ കളിച്ച ഇറ്റാലിയന്‍ പ്രതിരോധ താരം പൗളോ മാള്‍ഡീനിയുടെ റെക്കോര്‍ഡാണ് മെസിക്ക് മുന്നില്‍ പഴങ്കഥയായത്.                ഗോളടിച്ചും ഗോളടിപ്പിച്ചും ലോകകപ്പിന്റെ താരമായ മെസ്സിക്ക് അപൂര്‍വമായ മറ്റൊരു റെക്കോര്‍ഡ് നേട്ടം. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരവുമായി 35കാരന്‍. ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.                          ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാന്‍ഡ്രോ പരേഡസിനും ഗോണ്‍സാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെ, കോളോ മ്വാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിംഗ്സ്ലി കോമാന്‍, ഓര്‍ലിന്‍ ചൗമേനി എന്നിവര്‍ക്ക് പിഴച്ചു. കൊമാനെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ചൗമേനി പുറത്തേക്കടിച്ചു. അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്. 1986ലായിരുന്നു അവസാനത്തേത്. 2014, ബ്രസീല്‍ ലോകകപ്പില്‍ ടീം ഫൈനലില്‍ കളിച്ചിരുന്നു.