Friday, April 19, 2024
keralaNews

കൊച്ചിയില്‍ പൊലീസുകാരന് മര്‍ദ്ദനം – കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു.                                                            കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ഫുട്‌ബോള്‍ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. വെട്ടേറ്റവരില്‍ ഒരാളുടെ പരിക്ക് അല്‍പം ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാന്‍മൂലയില്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അനുരാഗിന്റെ നില അല്‍പം ഗുരുതരമാണ്. സംഭവത്തില്‍ അക്രമികളായ ആറ് പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.                                                                                                        തലശ്ശേരിയിലുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ തലശ്ശേരി എസ്‌ഐ മനോജിന് മര്‍ദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.  എറണാകുളത്തും ഫുട്‌ബോള്‍ ആ?ഘോഷം സംഘര്‍ഷത്തിലേക്ക് വഴിമാറി.                                                          കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം പൊലീസ് ഉദ്യോ?ഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്.                                        ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു. തിരുവനന്തപുരം പൊഴിയൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂര്‍ ജം?ഗ്ഷനില്‍ കളി കാണാന്‍ സ്‌ക്രീന്‍ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘര്‍ഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ ഇവിടെ മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാന്‍ ആരംഭിച്ചു.                                                         വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിന്‍ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊഴിയൂര്‍ എസ്.ഐ സജിയെയാണ് ജസ്റ്റിന്‍ മര്‍ദ്ദിച്ചത്. എസ്‌ഐയെ ചവിട്ടി തറയില്‍ തള്ളുകയും തുടര്‍ന്ന് കൈയില്‍ ചവിട്ടുകയും ചെയ്തു.                                                                                                                                        തുടര്‍ന്ന് പൊലീസുകാര്‍ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി. ഇയാളെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ സജിയെ പാറശ്ശാല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐയ്ക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിന്‍ പാറശാല പോലീസ് കസ്റ്റഡിയിലാണ്.                                                                           ലോകകപ്പ് ഫുട്ബാള്‍ ഫൈനലിനിടെ കൊട്ടാരക്കര പൂവറ്റൂരിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂവറ്റൂര്‍ സ്വദേശികളായ രാഹുല്‍, സുബിന്‍,ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്തെ വായനശാലയില്‍ ലോകകപ്പ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം.എന്നാല്‍ ഇത് വ്യക്തിപരമായ പ്രശ്‌നം മൂലമുള്ള സംഘര്‍ഷമാണെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പുത്തൂര്‍ പൊലീസ് അറിയിച്ചു.                                  മലപ്പുറം കുന്നുമ്മലില്‍ വിജയാഘോഷത്തിന് ശേഷം റോഡില്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.