Monday, April 29, 2024
NewsSportsworld

ഖത്തര്‍ ലോകകപ്പില്‍ സൗദിയെ തകര്‍ത്ത് പോളണ്ടിന് ജയം.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ സൗദിക്കെതിരെ പോളണ്ടിന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പോളിഷ് വിജയം. സിയെലിന്‍സ്‌കിയും ലെവന്‍ഡോവ്‌സ്‌കിയുമാണ് പോളണ്ടിന്റെ സ്‌കോറര്‍മാര്‍.  ഇരുപകുതികളിലും ശക്തമായ പോരാട്ടമാണ് സൗദി കാഴ്ചവെച്ചത്. ഭാഗ്യവും പോളിഷ് ഗോള്‍ കീപ്പര്‍ സെസെനിയുമാണ് പലപ്പോഴും സൗദിക്ക് ഗോള്‍ നിഷേധിച്ചത്. മുപ്പത്തിയൊന്‍പതാം മിനിറ്റിലായിരുന്നു സിയെലെന്‍സ്‌കിയിലൂടെ പോളണ്ട് ലീഡ് നേടിയത്. കാഷ് നല്‍കിയ പന്തില്‍ ലെവന്‍ഡോവ്‌സ്‌കി ഷോട്ട് ഉതിര്‍ത്തുവെങ്കിലും ഒവൈസ് അത് തടുത്തു. എന്നാല്‍ റീബൗണ്ട് സിയെലെന്‍സ്‌കിക്ക് നല്‍കിയ ലെവന്‍ഡോവ്‌സ്‌കിയുടെ നീക്കം ഒട്ടും പാഴാക്കാതെ സിയെലെന്‍സ്‌കി ഗോളാക്കി മാറ്റുകയായിരുന്നു. അല്‍ ഷെഹ്രിയെ ബിയലക് വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനാല്‍റ്റി അല്‍ദ്വസാറി പാഴാക്കി. റീബൗണ്ട് ലഭിച്ചുവെങ്കിലും അതും ഗോളാക്കി മാറ്റാന്‍ താരത്തിന് സാധിച്ചില്ല. അക്ഷരാര്‍ത്ഥത്തില്‍ ലോകോത്തര പ്രകടനമായിരുന്നു പോളിഷ് ഗോള്‍ കീപ്പര്‍ സെസെനി പുറത്തെടുത്തത്.എണ്‍പതാം മിനിറ്റിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ക്ലാസിക് ഗോള്‍. സൗദി ഡിഫന്‍ഡറെയും ഗോളിയെയും മറികടന്ന് ഇതിഹാസ താരം പന്ത് വലയിലെത്തിച്ചതോടെ സൗദിയുടെ പതനം പൂര്‍ത്തിയായി. പിന്നീട് ലഭിച്ച അവസരങ്ങളും മുതലാക്കാന്‍ സൗദിക്ക് സാധിച്ചില്ല.