Sunday, April 28, 2024
keralaNewspolitics

നയങ്ങളില്‍ വ്യതിചലിക്കുന്നവരെ തിരുത്തണം ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത് പി.ജയരാജന്‍

കാഞ്ഞങ്ങാട് : അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഇപി ജയരാജനെതിരെ പരാതിയുമായി രംഗത്ത് എത്തിയതിന് പിന്നാലെ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജന്‍. കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന് പി.ജയരാജന്‍ പറഞ്ഞത്.                                                                     പി.ജയരാജന്റെ വാക്കുകള്‍…                        സമൂഹത്തിലെ ജീര്‍ണ്ണത പ്രവര്‍ത്തകനെ ബാധിച്ചാല്‍ പാര്‍ട്ടി ഇടപെടും. വ്യക്തി താല്പര്യം പാര്‍ട്ടി താല്പര്യത്തിന് കീഴ്‌പ്പെടണം. ഇക്കാര്യം ഒരോ പാര്‍ട്ടിം അംഗവും ഒപ്പിട്ടു നല്‍കുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണ്. പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് എതിരായ ആശയങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായാല്‍ പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്യും. പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിചലനം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയാറാകാത്തവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനം ഉണ്ടാവില്ല. പാര്‍ട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ നേതാവും അംഗവും സ്വീകരിക്കേണ്ടത്. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയാണ്. ഇതിന് എതിരായ ആശയങ്ങള്‍ പ്രവര്‍ത്തകരില്‍ ഉണ്ടായാല്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടും, ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയാറാകാത്തവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനം ഉണ്ടാവില്ല.                                                                    ഇ.പി ജയരാജനെതിരെ പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിയോട് വിവരം തേടിയത്. സംസ്ഥാന ഘടകം ഉന്നയിച്ചാല്‍ പിബി വിഷയം ചര്‍ച്ച ചെയ്യും. പിബി അനുമതിയോടെ ഇപിക്കെതിരെ പാര്‍ട്ടി അന്വേഷണം വന്നേക്കും. റിസോര്‍ട്ട് വിവാദത്തില്‍ ഇപ്പോള്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. സംസ്ഥാന സെക്രട്ടറിയോട് വിവരങ്ങള്‍ തേടിയ കേന്ദ്ര നേതൃത്വത്തിനും വിഷയത്തിന്റെ ഗൗരവം മനസ്സിലായിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പിബി യോഗം പ്രശ്‌നം ചര്‍ച്ച ചെയ്യും. ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകും. പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഉടന്‍ രേഖാമൂലം പാര്‍ട്ടിക്ക് നല്‍കും. പിബി അനുമതിയോടെ ഇപിക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം വരാനാണ് സാധ്യത. പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാവിനെതിരെ മറ്റൊരു മുതിര്‍ന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാര്‍ട്ടി നേതാക്കള്‍ കാണുന്നു. തെറ്റ് തിരുത്തലില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പൂര്‍ണ്ണ പിന്തുണയോടെയാണ് പി ജയരാജന്റെ പരാതി എന്നാണ് സൂചനകള്‍.