Friday, May 3, 2024
keralaNews

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ ;പണം കെട്ടിവച്ച് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി റദാക്കി.

ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കത്തിലിരിക്കുന്ന എരുമേലി പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവച്ച് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി റദാക്കി.ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ ഭൂമിയിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ മുതലായ ചമയങ്ങള്‍ക്ക് നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവെയ്ക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

ഈ ഉത്തരവിലെ വ്യവസ്ഥ കോടതി റദ്ദാക്കിയത്.കൈവശക്കാരായ ബിലിവേഴ്‌സ് ചര്‍ച്ചിന് വേണ്ടി അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ഭൂമി സര്‍ക്കാരിന്റേതാണെന്നും നഷ്ടപരിഹാരം നല്‍കില്ലെന്നും സര്‍ക്കാര്‍ വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥവകാശം തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹാരിസണ്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാതെ നേരിട്ട് കൈമാറണമെന്നായിരുന്നു കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആവശ്യം.ജൂണില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ആകെ 2263.13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.