Sunday, April 28, 2024
EntertainmentindiaNewsObituary

എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു

അതിരുകളും സംസ്‌കാരങ്ങളും ഭാഷയുമെല്ലാം തെന്റ മാന്ത്രിക ശബ്ദത്തില്‍ അലിയിച്ചുകളഞ്ഞ ആ അനുഗൃഹീത സ്വരധാര നിലച്ചു. തെക്കും വടക്കുമെന്ന ഭേദമില്ലാതെ രാജ്യം മുഴുവന്‍ പാട്ടിെന്റ പാലാഴിയൊരുക്കിയ സംഗീത മാന്ത്രികന്‍ എസ്.പി. ബാലസുബ്രഹ്മണ്യം ഒടുവില്‍ മരണത്തിന് കീഴടങ്ങി. ‘എസ്.പി.ബി’ എന്ന ചുരുക്കപ്പേരില്‍ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാര്‍ഥനകള്‍ വിഫലമാക്കി അരങ്ങൊഴിയുന്നത് 74ാം വയസ്സില്‍. സമയവും കാലവും കീഴടക്കിയ സ്വരമാധുരിയില്‍ അര നൂറ്റാണ്ടിലേറെയായി കലാപ്രേമികളെ ആസ്വാദ്യതയുടെ ഉത്തുംഗതയിലെത്തിച്ച സംഗീത ചക്രവര്‍ത്തിയുടെ വിടവാങ്ങല്‍ രാജ്യത്തിെന്റ ദുഃഖമായി. കോവിഡ് ബാധിതനായി ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയറില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഉടന്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്റെ ഫേസ്ബുക്ക് പേജില്‍ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇടയ്ക്ക് അതീവ ഗുരുതരനിലയിലായ ശേഷം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍, മൂന്നു ദിവസം മുമ്പ് ആരോഗ്യസ്ഥിതി വീണ്ടും വഷളാവുകയായിരുന്നു.

ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യന്‍ ചലച്ചിത്രഗാന രംഗത്തെ വിഖ്യാത ഗായകരില്‍ ഒരാളായി തീരാന്‍ കഴിഞ്ഞതായിരുന്നു എസ്.പി.ബിയുടെ സവിശേഷത. ഗായകന്‍ എന്നതിനുപുറമെ സംഗീത സംവിധായകനും അഭിനേതാവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി നിറഞ്ഞുനിന്നതായിരുന്നു ആ കലാജീവിതം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി 40,000ല്‍ അധികം പാട്ടുപാടി റെക്കോഡിട്ട അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചത് അദ്ദേഹത്തിനാണ്.
ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനൊട്ടമ്മപേട്ട ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂണ്‍ നാലിനായിരുന്നു ജനനം.പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് വി. സാംബമൂര്‍ത്തിയായിരുന്നു ആദ്യഗുരു. ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാന്‍ പഠിപ്പിച്ചതും പിതാവ് തന്നെ.അമ്മ ശകുന്തളാമ്മ കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.

മകന്‍ എന്‍ജിനീയറാകണമെന്ന പിതാവിന്റെ ആഗ്രഹപ്രകാരം അനന്തപൂരിലെ ജെ.എന്‍.ടി.യു എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നെങ്കിലും ടൈഫോയിഡ് പിടിപെട്ടതോടെ പഠനം തുടരാനായില്ല. പിന്നീട് ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ എസ്.പി.ബി പ്രവേശനം നേടി. അപ്പോഴും ബാലുവിന്റെ മനസ്സില്‍ സംഗീതം തന്നെയായിരുന്നു. മദ്രാസ് കേന്ദ്രമാക്കി തെലുങ്ക് സാംസ്‌കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങള്‍ തേടിയെത്തി.

1966ല്‍ റിലീസ് ചെയ്ത ‘ശ്രീ ശ്രീശ്രീ മര്യാദരാമണ്ണ’യാണ് എസ്.പി.ബി പാടിയ ആദ്യ ചിത്രം. പിന്നീട് ഇതുവരെയായി 40,000നടുത്ത് ഗാനങ്ങള്‍ ആലപിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം പാടി. മലയാളത്തില്‍ 60 ല്‍പരം സിനിമകളിലും പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലും ഇടംപിടിച്ചു. 70 ല്‍പരം സിനിമകളില്‍ വേഷവുമിട്ടു.

1979 ല്‍ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനത്തിലൂടെ ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടി.

1981 (ഏക് ദുജെ കേലിയേ), 1983 (സാഗരസംഗമം- തെലുങ്ക്), 1988 (രുദ്രവീണ – തെലുങ്ക്), 1995 (സംഗീത സാഗര ഗണയോഗി പഞ്ചാക്ഷര ഗവായി – കന്നഡ), 1996 (മിന്‍സാര കനവ്) വര്‍ഷങ്ങളിലും ദേശീയ പുരസ്‌കാരത്തിന് എസ്.പി.ബി അര്‍ഹനായി. ആന്ധ്ര സര്‍ക്കാറിന്റെ നന്ദി പുരസ്‌കാരം എട്ടു തവണയും തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം നാലു തവണയും കര്‍ണാടക സര്‍ക്കാറിന്റെ പുരസ്‌കാരം മൂന്നു തവണയും നേടി. ‘മേ നേ പ്യാര്‍ കിയാ’ എന്ന ചിത്രത്തിലെ ‘ദില്‍ ദീവാനാ’ എന്ന ഗാനത്തിന് ഫിലിംഫെയര്‍ അവാര്‍ഡും കിട്ടി. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ് (ലൈഫ് ടൈം) എന്നിവയും കിട്ടിയിട്ടുണ്ട്. ഇതിനു പുറമെ പുരസ്‌കാരങ്ങളുടെ നീണ്ട നിര തന്നെ അദ്ദേഹത്തിന് സ്വന്തമായി.

2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷണും നല്‍കി രാജ്യം എസ്.പി.ബിയെ ആദരിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കിയ അദ്ദേഹത്തിന് പൊട്ടി ശ്രീരാമലു യൂനിവേഴ്‌സിറ്റി, സത്യഭാമ യൂനിവേഴ്‌സിറ്റി, ആന്ധ്ര യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റും നല്‍കി ആദരിച്ചു. സാവിത്രിയാണ് ഭാര്യ. പിന്നണി ഗായകരായ പല്ലവി, എസ്.പി.ബി ചരണ്‍ എന്നിവരാണ് മക്കള്‍. സഹോദരി എസ്.പി. ശൈലജ ഗായികയാണ്.