Friday, May 3, 2024
keralaNews

80:20 അനുപാതം യുഡിഎഫ് നടപ്പാക്കിയത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും പാലൊളി മുഹമ്മദ്കുട്ടി

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത് ഉചിതമായ തീരുമാനമെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. ഹൈക്കോടതി വിധിയെ, ഒരു വിവേചനം നടക്കുന്നതിനെതിരായ വിധിയായി കാണാനാകും. 80:20 എന്ന രീതിയിലുള്ള സമീപനം എടുത്തത് മറ്റ് സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടവന്നിട്ടുണ്ട്. 2011-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ വിഷയത്തില്‍ വരുത്തിയ മാറ്റമാണ് 80:20 എന്ന അനുപാതത്തിലെത്താന്‍ കാരണമായത്. ഇത്രയും വലിയൊരു വിവേചനം വന്നു എന്നൊരു വികാരം മറ്റ് സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സഹായകരമായി. അത്തരം ഒരു വിഭജനം വേണ്ടിയിരുന്നില്ല എന്നാണ് താന്‍ കരുതുന്നത്.

80:20 അനുപാതം ലീഗിന് വഴങ്ങിയാണ് യു.ഡി.എഫ് നടപ്പാക്കിയത്. യു.ഡി.എഫ്. സര്‍ക്കാര്‍ 80:20 അനുപാതം കൊണ്ടുവരാന്‍ കാരണം അനത്തെ സര്‍ക്കാരിലെ കോണ്‍ഗ്രസ് ലീഗ് ബലാബലം ആണ്. ഇത് സാമുദായിക വിഭജനം സൃഷ്ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നതായിരുന്നു എല്‍.ഡി.എഫ്. നിലപാട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നും പാലൊളി.