Wednesday, May 1, 2024
indiaNewspolitics

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പേരുകള്‍ മാറ്റി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് ഹൈക്കോടതി ഉത്തരവിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പേരുകള്‍ മാറ്റി. അക്ബര്‍, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്, തനായ എന്നാക്കാനാണ് ശുപാര്‍ശ. കേന്ദ്ര മൃഗശാല അതോറിറ്റിക്കാണ് പേരുകള്‍ കൈമാറിയത്. കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ചാല്‍ പേരുമാറ്റം ഔദ്യോഗികമാകും. സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ എന്ന ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്ന് വിഎച്ച്പിയുടെ ഹര്‍ജി കല്‍ക്കത്ത ഹൈക്കോടതിയിലെത്തിയതോടെയാണ് വിവാദം കൊഴുക്കുന്നത്.  ഫെബ്രുവരി 16നാണ് ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ വിചിത്ര ഹര്‍ജി എത്തിയത്. അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകമാണ് ഹര്‍ജി നല്‍കിയത്. ആരാധനമൂര്‍ത്തികളുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുതെന്നും പേര് മാറ്റാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കത്ത ഹൈക്കോടതി നിരീക്ഷിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബംഗാളില്‍ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. മൃഗങ്ങള്‍ക്ക് ഇങ്ങനെ ദൈവങ്ങളുടെയും നോബേല്‍ സമ്മാന ജേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് കോടതി ചോദിച്ചു. വീട്ടിലെ വളര്‍ത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ എന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആരാഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകന്റെ വളര്‍ത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. സിംഹത്തിന് സ്വാമി വിവേകാനന്ദന്‍ എന്നോ രാമകൃഷ്ണന്‍ എന്നോ പേരിടുമോ എന്നും കോടതി ചോദിച്ചു. ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്.