Friday, May 10, 2024
keralaNewsObituarypolitics

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ആനത്തലവട്ടം ആനന്ദന്‍ (86 )അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ആനത്തലവട്ടം ആനന്ദന്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.1937 ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. ചിറയിന്‍കീഴ് ചിത്രവിലാസം, കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി എന്നീ സ്‌കൂളുകളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദന്‍ 1950 കളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പൊതുപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കയര്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1957-ല്‍ ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ നിര്‍വാഹക സമിതി അംഗമായി. 1960 മുതല്‍ 71-വരെ ട്രാവന്‌കോര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. 1971 മുതല്‍ കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദന്‍. സിപിഎമ്മില്‍ ബ്രാഞ്ച് സെക്രട്ടറി, ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതല്‍ 84-വരെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.1985-ല്‍ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര പണിക്കരെ തോല്‍പ്പിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ല്‍ വക്കം പുരുഷോത്തമനെ 1016 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് വീണ്ടും ആറ്റിങ്ങലിന്റെ ജനപ്രതിനിധിയായി. 2006-ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 11208 വോട്ടുകള്‍ക്ക് സി മോഹനചന്ദ്രനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി.