Saturday, May 4, 2024
keralaNewsObituarypolitics

സിദ്ധാര്‍ത്ഥന്റെ മരണം: 6 വിദ്യാര്‍ത്ഥികളെ കൂടി സസ്പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണമായ റാഗിംങിലുണ്ടായ ആറ് വിദ്യാര്‍ത്ഥികളെ കൂടി സസ്പെന്‍ഡ് ചെയ്തു. ബില്‍ഗേറ്റ് ജോഷ്വാ, അഭിഷേക്.എസ്,(കോളേജ് യൂണിയന്‍ സെക്രട്ടറി ), ആകാശ് .ഡി,ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ മാസം 22ന് 12 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേര്‍ത്ത 18 പേരെയും സസ്‌പെന്റ് ചെയ്തു. ഇന്നലെ പൊലീസില്‍ കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്.

ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും. ഇതോടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പത്തുപേര്‍ പൊലീസ് പിടിയിലായി. ഒളിവിലുള്ള ആറുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്ക് എതിരെ മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ പ്രതികള്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ പൊലീസ് നടപടി എടുക്കുമെന്ന് പ്രോ ചാന്‍സലറായ മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു.

സര്‍വകാലശാല ക്യാമ്പസില്‍ സിസിടിവി ക്യാമറകള്‍ വെക്കാന്‍ നിര്‍ദേശം നല്‍കി. കോളേജ് ഡീനടക്കമുള്ളവര്‍ക്ക് പങ്കുണ്ടെങ്കിലും കര്‍ശന നടപടി ഉണ്ടാകും. സിദ്ധാര്‍ഥന്റെ മരണം കുടുംബത്തെ സമയത്ത് അറിയിക്കുന്നതില്‍ കോളേജ് ഡീന് വീഴ്ച പറ്റി. മറ്റ് പരാതികള്‍ ഒന്നും ഡീനിനെതിരെ കിട്ടിയിട്ടില്ല. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചതും തുടര്‍നടപടികള്‍ ചെയ്തതും ഡീന്‍ തന്നെയായിരുന്നെന്ന് ചിഞ്ചുറാണി വിശദീകരിച്ചു.