വില്ലേജ് ഓഫീസർമാരെ ഫോണിൽ വിളിച്ച് കൈക്കൂലി ആവശ്യപ്പെട്ട എരുമേലി സ്വദേശി പിടിയിൽ
പാല: കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസർമാരെ കഴിഞ്ഞ ഒരു മാസമായി ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ എരുമേലി സ്വദേശി പിടിയിൽ . എരുമേലി താഴത്തതിൽ ഷിനാസ് ഷാനവാസിനെയാണ് വിജിലൻസ് സംഘം പിടികൂടി പാലാ പൊലീസിന് കൈമാറിയത് . വിവിധ വില്ലേജ് ഓഫീസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വില്ലേജ് ഓഫീസർമാർക്ക് എതിരെ കൈക്കൂലി കേസ് നിലവിലുണ്ടെന്നും ഈ കേസിൽ നടപടിയെടുക്കാതിരിക്കണമെങ്കിൽ 10,000 മുതൽ 50,000 രൂപ വരെ കൈക്കൂലിയായി നൽകണമെന്ന്
ആവശ്യപ്പെട്ടാണ് ഇയാൾ വിജിലൻസ് ഓഫീസർമാരെ ഭീഷണിപ്പെടുത്തിയത്. ഇവരുടെ പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാലാ, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ പാലാ പൊലീസിന് കൈമാറിയിരിക്കുന്നത്.ചങ്ങനാശേരി വില്ലേജ് ഓഫിസർ വിജിലൻസിനും , മീനച്ചിൽ വില്ലേജ് ഓഫിസർ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർക്കും , കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ കാഞ്ഞിരപ്പള്ളി എസ്.എച്ച് ഒയ്ക്കും പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ബൈൽ ഫോൺ
വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എരുമേലി സ്വദേശിയാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി എരുമേലിയിലെ ഫാമിൽ നിന്നും
ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇന്റലിജൻസ് സി.ഐ സജു എസ്. ദാസ് , എസ്.ഐ സ്റ്റാൻലി തോമസ് , സൈബർ ഉദ്യോഗസ്ഥനായ മനോജ് പി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇത് സംബന്ധിച്ച് തുടർ നടപടികൾ പാലാ പോലീസ് സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.